ജലദോഷത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

image: ndtv
ഭോപ്പാൽ : മധ്യപ്രദേശിൽ ജലദോഷത്തെ തുടർന്ന് ചികിത്സക്കെത്തിയ 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
ജലദോഷം, ചുമ, കണ്ണുചുവക്കൽ തുടങ്ങിയ രോഗങ്ങളാലെത്തിച്ച കുഞ്ഞിന് ചികിത്സാപ്പിഴവ് കാരണം കാഴ്ച നഷ്ടപ്പെട്ടതായി കുടുംബം ആരോപിച്ചു. ഭൂസ കമാൽപൂർ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകർമയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. മെയ് 29ന് ഇന്ദ്രജിന്റെ മകനെ ആശുപത്രിയിലെത്തിച്ചപ്പോൾ ശിശുരോഗ വിദഗ്ധൻ കണ്ണിലൊഴിക്കാനുള്ള മരുന്നും സിറപ്പും നൽകിയതായി കുടുംബം ആരോപിച്ചു. ചികിത്സക്കിടെ കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തിൽ കുട്ടിയുടെ കണ്ണിൽ വീണുവെന്നും അതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്നും കുടുംബം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കുട്ടിയുടെ നില വഷളായതിനെ തുടർന്ന് സാഗർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപ്പാൽ എയിംസിലേക്കും മാറ്റി. തുടർന്ന് നടന്ന പരിശോധനയിൽ കുട്ടിയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.











0 comments