വീണ്ടും രാജി; തൃണമൂൽ കോൺഗ്രസ് നേതാവ് പ്രകാശ് ചിക് ബരൈക്കും രാജ്യസഭാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എംപിമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുകേന്ദു ശേഖർ റോയിക്കും സുഷ്‌മിത ദേവിനും പിന്നാലെ പ്രകാശ് ചിക് ബരൈക്കും രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. ബരാകിന്റെ രാജി കൂടി വന്നതോടെ രാജ്യസഭയിൽ പാർടിയുടെ അംഗബലം പത്തായി ചുരുങ്ങും. തൃണമൂൽ വിട്ട എംപിമാർ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്.
രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയുമായി സുഷ്‌മിത കൂടിക്കാഴ്‌ച നടത്തിയിരുന്നു. അസമിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് താൽപ്പര്യപ്പെടുന്നതെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സുഷ്‌മിത പറഞ്ഞു. മുൻകേന്ദ്രമന്ത്രിയും അസമിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളായ സുഷ്‌മിത കോൺഗ്രസ് വിട്ടാണ് തൃണമൂലിൽ എത്തിയത്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്‌മിത അസമിലെ സിൽച്ചാറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ രണ്ടുവട്ടം ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു. അസം കോൺഗ്രസിൽ തരുൺ ഗൊഗോയ് വിഭാഗവുമായി ഇടഞ്ഞാണ് തൃണമൂലിൽ എത്തിയത്. മമതാ ബാനർജി ബംഗാളിൽ നിന്ന് രാജ്യസഭയിൽ എത്തിക്കുകയായിരുന്നു.










0 comments