print edition ഓപ്പറേഷൻ സിന്ദൂറിന് ഒരുവർഷം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ "ഓപ്പറേഷൻ സിന്ദൂറിന്' ഒരുവർഷം. അതിരൂക്ഷ സംഘർഷത്തിന് ഒരുവർഷം പൂർത്തിയാവുന്പോഴും ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
യുദ്ധത്തിൽ ഇന്ത്യക്ക് എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചെന്നും ഒൗദ്യോഗികമായി സ്ഥിരീകരണമില്ല. ഏപ്രിൽ 22നാണ് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരെ പാക് പിന്തുണയുള്ള ഭീകരർ വെടിവച്ചുകൊന്നത്. മറുപടിയായി മെയ് ഏഴിന് പുലർച്ചെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു.
തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസം രൂക്ഷമായ സംഘർഷമുണ്ടായി. ഭീകര കേന്ദ്രങ്ങൾ തകർത്തെന്നും പാകിസ്ഥാൻ സൈന്യത്തിന് വലിയ രീതിയിലുള്ള ആഘാതങ്ങൾ ഉണ്ടാക്കിയെന്നുമാണ് കേന്ദ്ര സർക്കാർ അവകാശവാദം. എന്നാൽ ഇൗ വാദങ്ങളെ പാകിസ്ഥാൻ തള്ളി. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സംഘർഷത്തെ സംബന്ധിച്ച നിരവധി വ്യാജ വാർത്തകൾ പരന്നു.
പഹൽഗാം കൂട്ടക്കൊലയ്‌ക്ക് പിന്നിലുള്ളവരെ ശിക്ഷിക്കുക, അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ ശൃംഖലകൾ തകർക്കുക എന്നിവയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. നാല് ദിവസത്തെ സംഘർഷത്തിനുശേഷം ഇരുരാജ്യങ്ങളും വെടിനിർത്തൽ സംബന്ധിച്ചും അവ്യക്തത നിലനിൽക്കുന്നു.
നരേന്ദ്രമോദിയുടെ ട്രംപ് വിധേയത്വവും ഇൗ ഘട്ടത്തിൽ പ്രകടമായി. ഇന്ത്യയും പാകിസ്ഥാനും പ്രഖ്യാപിക്കുന്നതിന് മുൻപേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. വെടിനിർത്തൽ വ്യവസ്ഥകളിലെ അവ്യക്തതയുടെ ചുരുളും ഇതുവരെ അഴിഞ്ഞിട്ടില്ല.











0 comments