സ്ഥിരം തൊഴിലാളികളാക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നല്‍കാന്‍ കേന്ദ്രം
അങ്കണവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കില്ലെന്ന് കേന്ദ്രം


എം അഖിൽ
Published on Mar 22, 2025, 02:42 AM | 1 min read
ന്യൂഡൽഹി : അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ‘സന്നദ്ധ’ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി കണക്കാക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീൽ നൽകുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു.
അങ്കണവാടി വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വനിതാ, ശിശുക്ഷേമ മന്ത്രാലയവും വ്യക്തമാക്കി. ആശാവർക്കർമാരുടെ ഇൻസെന്റീവ് അടുത്തകാലത്തൊന്നും വർധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയെ അറിയിച്ചിരുന്നു.
അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിലുള്ളവരാണെന്നും ഗ്രാറ്റുവിറ്റിക്ക് അവകാശമുണ്ടെന്നും 2022 ഏപ്രിലിലാണ് സുപ്രീംകോടതി വിധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഗുജറാത്ത് ഹൈക്കോടതി 2024 നവംബറിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളുമുള്ള സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്ന് ഉത്തരവിട്ടത്. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്‌ത അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും അഖിലേന്ത്യാ ഫെഡറേഷന്റെ (എഐഎഫ്‌എഡബ്ല്യുഎച്ച്) ഭാഗമായ ഗുജറാത്ത് അങ്കണവാടി കർമചാരി സംഘടന കേസിൽ കക്ഷിയായിരുന്നു.
അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് വിധി ചോദ്യംചെയ്യാൻ കേന്ദ്രം രംഗത്തെത്തിയത്. വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുന്നുണ്ടെന്നാണ് കേന്ദ്രവാദം. ഇതിനുപുറമേ സംസ്ഥാനങ്ങൾ സ്വന്തംനിലയ്‌ക്ക് അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്രം അടൂർ പ്രകാശിന് നൽകിയ മറുപടിയിൽ പറഞ്ഞു.









0 comments