ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; മധ്യപ്രദേശിൽ പ്രതിഷേധം

ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയ പോഷകാഹാര പാക്കറ്റ് |Photo: NDTV
ഭോപ്പാൽ : മധ്യപ്രദേശിലെ പാണ്ഡുർന ജില്ലയിൽ അംഗൻവാടി വഴി ഗർഭിണിക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. കാർഘട്ട് കാംതി ഗ്രാമത്തിലെ വത്സല ബായ് ധുർവെക്ക് ലഭിച്ച ലഡു അടങ്ങിയ ന്യൂട്രീഷ്യൻ പാക്കറ്റിലാണ് ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. യുവതി ഈ ആഹാരം കഴിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോഴാണ് ഉള്ളിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ആശങ്കയും ഉയർന്നു. ഗർഭിണികൾക്കും കുട്ടികൾക്കും അംഗൻവാടി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് നാട്ടുകാർ രംഗത്തെത്തി. കുടുംബം ഉടൻ തന്നെ അംഗൻവാടി ജീവനക്കാരെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു.
തുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും പാക്കറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിൽ ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പിടിച്ചെടുത്ത് ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിങ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ലബോറട്ടറി റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗർഭിണികളും കുടുംബങ്ങളും വലിയ പ്രകോപനത്തിലാണ്. അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments