ഒറ്റ രാത്രികൊണ്ട് ശത്രുവിനെ മുട്ടിൽനിർത്തി, പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽവരെ ആക്രമണം നടത്തി: വ്യോമസേനാ മേധാവി

എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്
ന്യൂഡൽഹി: വളരെ വ്യക്തമായ ലക്ഷ്യത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഒരു പാഠമായി രേഖപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്. വിവിധ തരത്തിലുള്ള ഒരു ഡസനോളം പാക് വിമാനങ്ങൾ ഇന്ത്യ തകർത്തു. പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽവരെ പോയി, ഏറ്റവും ദൈർഘ്യമുള്ള മിസൈൽ ആക്രമണമാണ് വിജയകരമായി നടത്തിയതെന്നും, ഒടുവിൽ വെടിനിർത്തലിനായി പാകിസ്ഥാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും വ്യോമസേനാ മേധാവി പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ് 16 പോലുള്ള അഞ്ച് പോർവിമാനങ്ങൾ തകർത്തു. രണ്ട് ഭീകരക്യാമ്പുകൾ നശിപ്പിച്ചു. പാകിസ്ഥാന്റെ നിരവധി എയർബേസുകളും നാല് കേന്ദ്രങ്ങളിലെ റഡാറുകളും നശിപ്പിച്ചു. രണ്ട് കേന്ദ്രങ്ങളിലെ കമാൻഡ് സെന്റുകളും റൺവേകളും മൂന്ന് പ്രദേശങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകളും തകർത്തു. ഒറ്റ രാത്രികൊണ്ട് ശത്രുവിനെ മുട്ടിൽനിർത്തി. മൂന്ന് സേനാവിഭാഗങ്ങളും സംയുക്തമായി കൈക്കൊണ്ടതാണ് ഓപ്പറേഷന്റെ ആസൂത്രണവും നിർവഹണവും. നമ്മുടെ സമ്പത്ത് ഒത്തുചേർന്നു, എല്ലാ വിഭാഗങ്ങളും നന്നായി പ്രവർത്തിച്ചു.- അദ്ദേഹം പറഞ്ഞു.
ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളാണ് ഓപ്പറേഷൻ നിർണായകമായത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്ഥാന്റെവാദം സ്വന്തം ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു.











0 comments