കൊന്ന ശേഷം യുവാവിന്‍റെ ശരീരം കഷ്ണങ്ങളാക്കി; യൂട്യൂബില്‍ നോക്കി തെളിവുനശിപ്പിച്ചു, ദമ്പതികൾ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
ലഖ്നൗ: കാണാതായ യുവാവിനെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് ക്രൂരമായ കൊലപാതകത്തിൽ. ഭാര്യയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം.
ഫത്തേപൂർ സ്വദേശി വിജയ് നിഷാദിനെ മെയ് 8 മുതൽ കാണാനില്ലായിരുന്നു. വിജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്. വിജയ് നിഷാദ് കിരൺ ദേവിയെന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കിരൺ ദേവിയുടെ ഭർത്താവ് കാംത പ്രസാദ് ബന്ധത്തെക്കുറിച്ച് അറിയുകയും തുടർന്ന് ഭാര്യയുമായി ചേർന്ന് കാമുകനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
ദമ്പതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വിജയ് യെ കിരൺ ദേവി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഈ സമയം കാംത പ്രസാദ് ഇയാളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാനുള്ള മാർഗങ്ങളെപ്പറ്റി ദമ്പതികൾ യൂട്യൂബിൽ തെരച്ചിൽ നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. കൊലപാതക കേസുകളിലെ ശിക്ഷ, ജയിൽ സംവിധാനങ്ങൾ, മൃതദേഹം നശിപ്പിക്കാനുള്ള വഴികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് യൂട്യൂബിലും ഇന്റർനെറ്റിലും ദമ്പതികൾ തെരച്ചിൽ നടത്തിയത്.
മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോഴാണ് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. ഇരയുടെ സാധനങ്ങൾ പ്രതികൾ പലയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.









0 comments