print edition കോൺഗ്രസ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് എഎപി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആംആദ്‌മി പാർടി. സിജെപിയുടെ ജന്തർ മന്തർ പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനാണ് രാഹുൽ ഗാന്ധിയെ വസതിക്ക് മുന്നിൽ പ്രധാനമന്ത്രി ഇരുത്തിയതെന്ന് എഎപി എംപി സഞ്‌ജയ് സിങ് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി വളരെ വേഗത്തിൽ ചർച്ചയ്‌ക്ക് സർക്കാർ സന്നദ്ധമായി. എന്നാൽ ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്ന സോനം വാങ്‌ചുക്കുമായും സിജെപി പ്രവർത്തകരുമായും ഇൗ രീതിയിൽ ചർച്ചയ്‌ക്ക് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ജന്തർ മന്തർ പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം– സഞ്‌ജയ് സിങ് കുറ്റപ്പെടുത്തി.
ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തേോട് തുടക്കം മുതൽ അകലം പാലിച്ച കോൺഗ്രസ് ചൊവ്വാഴ്‌ച അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ മിന്നൽ സമരം നടത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരത്തിൽ പങ്കാളികളാകാൻ എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളോട് കോൺഗ്രസ് അഭ്യർഥിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാനെതിരായ പ്രക്ഷോഭം കോൺഗ്രസ് നേതൃത്വത്തിലുള്ള സമരമാക്കി മാറ്റാനായിരുന്നു ശ്രമം. എന്നാൽ ജന്തർ മന്തർ സമരത്തെ ദുർബലപ്പെടുത്തുന്ന നിലപാടിലേക്ക് നീങ്ങാൻ മറ്റ് വിദ്യാർഥി സംഘടനകൾ തയ്യാറായില്ല. പങ്കാളിത്തം കുറവായതിനാൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നിന്ന് വളരെ വേഗത്തിൽ കോൺഗ്രസ് സമരക്കാരെ നീക്കാൻ പൊലീസിന് കഴിഞ്ഞു.
സിജെപി സർക്കാരിന്റെ സൃഷ്ടിയാണെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. എന്നാൽ ജന്തർമന്തർ സമരത്തിലെ ജനപങ്കാളിത്തം ഏറിയതോടെ നിർവാഹമില്ലാതെ സ്വന്തം നിലയ്‌ക്കുള്ള സമരത്തിലേക്ക് കോൺഗ്രസ് തിരിഞ്ഞു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജന്തർ മന്തറിലെ സമരകേന്ദ്രം സന്ദർശിക്കാൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല.










0 comments