print edition ഇറങ്ങിപ്പോയത് ‘വിശ്വസ്‌തർ’; പ്രഹരമേറ്റ് എഎപി

ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിലേയ്‌ക്ക് കൂറുമാറിയത് ആം ആദ്‌മി പാർടിക്ക് വൻ തിരിച്ചടി. അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള മുതിർന്ന നേതാക്കളെ ജയിലിടച്ചതും ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും രാഷ്‌ട്രീയമായി തളർത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഹരം. പഞ്ചാബിൽ വന്പൻ ശക്തിയല്ലാത്ത ബിജെപി, എഎപിയെ പിളർത്തി അധികാരം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എംപിമാരെ ചാക്കിട്ടുപിടിച്ചത്. എഎപിയുടെ മൂന്ന് ലോക്‌സഭാംഗങ്ങളെയും ബിജെപി ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ‘ഓപ്പറേഷൻ താമര’ എന്ന കെജ്‌രിവാളിന്റെ ദീർഘകാല ആരോപണത്തെ ശരിവയ്‌ക്കുന്നതാണ് സംഭവ വികാസങ്ങൾ.
പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തിയവരാണ് കൂറുമാറിയ ഏഴ് രാജ്യസഭാംഗങ്ങളും. അതിൽ എഎപിയുടെ സംഘടനാസംവിധാനത്തെ പൂർണമായി നിയന്ത്രിച്ച സന്ദീപ് പാഠക്കിന്റെ കൂറുമാറ്റമാണ് അവരെ ഞെട്ടിച്ചത്. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച കെജ്‌രിവാളിന് സ്വന്തം വീടൊഴിഞ്ഞുകൊടുത്ത അശോക് മിത്തൽ അദ്ദേഹത്തിന്റെ വിശ്വസ്‌തനായിരുന്നു. തുടരെ ഇഡി റെയ്‌ഡ് നടത്തി മിത്തലിനെയും ബിജെപി ചാക്കിലാക്കി.
എഎപി വൻ വിജയം നേടിയ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആർക്ക് ടിക്കറ്റ് നൽകണമെന്ന് തീരുമാനിച്ചത് ഛദ്ദയും പാഠക്കും ചേർന്നാണ്. സംസ്ഥാനത്തെ എംഎൽഎമാരുമായി നേരിട്ട് ബന്ധം പുലർത്തുന്ന ഇരുവരെയും സ്വന്തം പാളയത്തിൽ എത്തിച്ചത് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിന് മുന്പ് എംഎൽഎമാരെ കൂട്ടത്തോടെ ചാടിക്കാനും ബിജെപി പദ്ധതി ആസൂത്രണം ചെയ്‌തേക്കും. അതേസമയം ചാഞ്ചാട്ടം അറിഞ്ഞതോടെ പഞ്ചാബ് ചുമതലയിൽ നിന്ന് ഛദ്ദയെ മാറ്റി പകരം മനീഷ് സിസോദിയയെ കെജ്‌രിവാൾ കൊണ്ടുവന്നിരുന്നു.











0 comments