മന്ത്രിയുടെ വസതി മോടിപിടിപ്പിക്കാൻ 76 ലക്ഷം: തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധം ശക്തം

ഹൈദരാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ ഔദ്യോഗിക വസതി നവീകരിക്കാൻ 76 ലക്ഷം രൂപ അനുവദിച്ച തെലങ്കാന സർക്കാരിന്റെ നടപടി വിവാദമാകുന്നു. ബഞ്ചാര ഹിൽസിലെ 29-ാം നമ്പർ ക്വാർട്ടേഴ്സിലെ അറ്റകുറ്റപ്പണികൾക്കായാണ് റോഡ്‌സ് ആൻഡ് ബിൽഡിംഗ്‌സ് വകുപ്പ് ഫണ്ട് അനുവദിച്ചത്.
മേൽക്കൂരയുടെ വാട്ടർ പ്രൂഫിംഗ്, ടൈൽ പാകൽ, മോഡുലാർ കിച്ചൺ സജ്ജീകരിക്കൽ, പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികൾക്കായാണ് ഇത്രയും വലിയ തുക നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഈ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നും അതിനാൽ താമസയോഗ്യമാക്കാൻ വലിയ തുക ആവശ്യമാണെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.
എന്നാൽ, ക്ഷേമപദ്ധതികൾക്കും പെൻഷൻ വിതരണത്തിനും പണമില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവർത്തിച്ചു പറയുന്നതിനിടെയുള്ള ഈ ധൂർത്ത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ മന്ത്രിമാരുടെ വസതികൾ നവീകരിക്കാനായി ഒരു കോടിയിലധികം രൂപ സർക്കാർ ചെലവാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ച് മന്ത്രിമാരുടെ സൗകര്യങ്ങൾക്കായി പണം ചെലവാക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്.










0 comments