വിമാനത്തിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ; ഇന്ത്യയിലേക്ക് സാഹസികയാത്ര

Representative Image
ന്യൂഡൽഹി: വിമാനത്തിൽ ഒളിച്ചിരുന്ന് കാബൂളിൽനിന്ന് ഡൽഹിയിലെത്തി അഫ്ഗാൻ ബാലൻ. വിമാനത്തിന്റെ ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ ഒളിച്ചിരുന്നായിരുന്നു പതിമൂന്നുകാരന്റെ സാഹസിക യാത്ര. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അതേ വിമാനത്തിൽ തിരിച്ചയച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രിതമേഖലയിലേക്ക് കടന്നുകയറിയ കുട്ടി അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ കയറിപ്പറ്റിയെന്നാണ് വിവരം. രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഞായറാഴ്ച രാവിലെ പതിനൊന്നിനാണ് വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം അതിന്ചുറ്റും കുട്ടി നടക്കുന്നത് വിമാനത്തിലെ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ കുട്ടിയെ സിഐഎസ്എഫിനെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ വിമാനത്തിനോടുള്ള കൗതുകംകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു.
മറ്റ് നടപടികൾ പൂർത്തിയാക്കി 12.30 ന് കാബൂളിലേക്ക് പോകുന്ന അതേ വിമാനത്തിൽ കുട്ടിയെ തിരിച്ചയച്ചു. ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ കുട്ടി ഉപയോഗിച്ചിരുന്ന ചെറിയ സ്പീക്കർ കണ്ടെടുത്തു.









0 comments