സ്വവർഗ പങ്കാളികൾക്ക് നികുതി ഇളവ് നൽകില്ല; കർണാടക ഹൈക്കോടതിയിൽ എതിർപ്പുമായി കേന്ദ്രം

ബംഗളൂരു : സ്വവർഗ പങ്കാളികളെ ആദായനികുതി നിയമത്തിലെ സ്പൗസ് (spouse- ജീവിതപങ്കാളി) നിർവചനത്തിൽ ഉൾപ്പെടുത്തി നികുതി ആനുകൂല്യം നൽകണമെന്ന ഹര്‍ജി എതിർത്ത് കേന്ദ്രസർക്കാർ. നികുതി ആനുകൂല്യം നൽകുന്നത് സ്വവർഗ വിവാഹത്തെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയിൽ വാദിച്ചു. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ഇല്ലാത്തതിനാൽ “സ്പൗസ്” എന്നത് നിയമപരമായി വിവാഹിതരായ പുരുഷനെയും സ്ത്രീയെയും മാത്രമാണ് സൂചിപ്പിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സ്വവർഗ പങ്കാളികൾക്ക് ആദായനികുതി നിയമത്തിലെ സ്പൗസ് (spouse) വിഭാഗത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യം ലഭ്യമാക്കണമെന്നുകാണിച്ച് സ്വവർഗ ദമ്പതികൾ നൽകിയ ഹർജിയിലാണ് കേന്ദ്രം എതിർപ്പറിയിച്ചത്. കുടുംബത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 22 കാരറ്റ് സ്വർണ ബ്രേസ്‍ലെറ്റ് പങ്കാളികളിലൊരാൾ മറ്റൊരാൾക്ക് സമ്മാനിച്ചതിനുരപിന്നാലെയാണ് നികുതി സംബന്ധിച്ച് സംശയമുണ്ടായത്. സമാന സാഹചര്യത്തിൽ വിവാഹിത ദമ്പതികൾക്ക് ലഭിക്കുന്ന നികുതി ഇളവ് സ്വവർഗ പങ്കാളികൾക്കും ലഭിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ആദായനികുതി നിയമത്തിലെ Section 56(2)(x) പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ ₹50,000-ൽ കൂടുതലുള്ള ചില സമ്മാനങ്ങൾ നികുതിക്ക് വിധേയമാകാം. എന്നാൽ ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന ചില സമ്മാനങ്ങൾക്ക് ഇളവുണ്ട്. Section 2(41)ലെ “relative” എന്ന നിർവചനത്തിൽ husband അല്ലെങ്കിൽ wife എന്നും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സ്വവർഗ പങ്കാളികളെ ഇതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു.
എന്നാൽ ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചാൽ ആദായനികുതി നിയമത്തിന്റെ വ്യാഖ്യാനത്തിലൂടെ സ്വവർഗ വിവാഹത്തിന് പരോക്ഷ അംഗീകാരം നൽകുന്നതാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇവിടെ വേർതിരിവ് വ്യക്തികളുടെ ലിംഗത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും, നിയമപരമായി അംഗീകരിക്കപ്പെട്ട വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം വാദിച്ചു. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന എതിർലിംഗ ദമ്പതികളെയും “spouse” ആയി കണക്കാക്കില്ലെന്നും കേന്ദ്രം വാദിച്ചു.








0 comments