ഗുജറാത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; ഇൻജക്ഷൻ നൽകി ഉപദ്രവിച്ചു

അഹമ്മദാബാദ് : ഗുജറാത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ഇൻജക്ഷൻ നൽകി ലൈംഗികമായി ഉപദ്രവിച്ചു. മെഹ്സാന ജില്ലയിലെ വിജാപൂരിലെ സ്‌കൂൾ കാമ്പസിൽ വെച്ചാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നവംബർ 19 ന് സ്കൂളിന് പിന്നിലുള്ള പൂന്തോട്ടത്തിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. അടുത്ത ദിവസവും അതേയാൾ തന്നെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയിൽ ഇൻജക്ഷൻ നൽകിയതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജാപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജി എ സോളങ്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്താണ് കുത്തിവച്ചതെന്ന് കണ്ടെത്തുന്നതിനായി മെഡിക്കൽ റിപ്പോർട്ടുകൾ തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.









0 comments