ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

കട്ടപ്പന: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ചിന്നക്കനാലിൽ സ്ത്രീ കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥമാണ് ചിന്നക്കനാൽ.
ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ അഞ്ഛ് പേരാണ് കൊല്ലപ്പെട്ടത്. മെയ്24-ന് പെരുമ്പാവൂരിൽ വനംവകുപ്പിന്റെ താൽക്കാലിക വാച്ചറെ ആന കൊലപ്പെടുത്തിയതായിരുന്നു ആദ്യ സംഭവം. പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി യുവാവ് പുഷ്പാകരൻ വെള്ളക്കയ്യനാണ് (45) കൊല്ലപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വയനാട്ടിലെ മേപ്പാടിയിൽ നടുറോഡിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. മേപ്പാടി പഞ്ചായത്തിലെ കള്ളാടി കാശ്മീർ കുരിശിങ്കൽ ജെസി (45)ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയും ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കാഞ്ഞിരംപാറ പേണുവിൽ നാരായണൻ–ഭവാനി ദമ്പതികളുടെ മകൻ രാജേഷ് (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേരള–തമിഴ്‌നാട് അതിർത്തി ഗ്രാമമാണ് പേണു. കൂട്ടപ്പു പത്തുകാണിക്ക് സമീപമുള്ള കരിഞ്ചിറ, പേണു എന്നീ പ്രദേശങ്ങളിൽ ചൊവ്വ പുലർച്ചെയാണ് മൂന്ന് കാട്ടാനകളടങ്ങുന്ന കൂട്ടം ഇറങ്ങിയത്.
തുടർച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങൾ ഹൈറേഞ്ച് ജില്ലകളിലെ കർഷകരുടെയും വന അതിർത്തികളിൽ താമസിക്കുന്നവരുടെയും അതുവഴി യാത്ര ചെയ്യുന്നവരുടേയും ജീവനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കാട്ടാന ആക്രമണത്തിൽ പരിഹാരം കണ്ടെത്താൻ രണ്ട് വർഷമെങ്കിലും സമയം വേണമെന്നാണ് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.









0 comments