ക്ഷേമ പെൻഷൻ അട്ടിമറിക്കൽശ്രമം ചെറുക്കും: കെഎസ്‌കെടിയു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ തകർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു). ക്ഷേമ പെൻഷനുകൾ ഔദാര്യമാണെന്ന യുഡിഎഫ് മനോഭാവമാണ് ധനവകുപ്പ് ഉത്തരവിലൂടെ പുറത്തായത്.
സാമൂഹ്യ സുരക്ഷാ- ക്ഷേമ പെൻഷനുകൾക്ക് അടുക്കും ചിട്ടയുമുള്ള ജനാധിപത്യ വിതരണ സമ്പ്രദായം നടപ്പാക്കിയത് എൽഡിഎഫ് സർക്കാരാണ്. കേന്ദ്ര സർക്കാരിന് കീഴ്‌പ്പെടുന്ന യുഡിഎഫ് സർക്കാർ സാധാരണക്കാരുടെ സുരക്ഷയും ക്ഷേമവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം അനുശാസിക്കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ മാനദണ്ഡം പാലിക്കാനാണ് നിലവിലുള്ള പെൻഷൻ വിതരണ സംവിധാനം ഇല്ലാതാക്കുന്നത്. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 8.5 ലക്ഷം പേർക്കുമാത്രമാണ് കേന്ദ്രത്തിൽനിന്ന് നാമമാത്ര സഹായം ലഭിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരം ഭീഷണി കേന്ദ്രം മുഴക്കിയിരുന്നു. അതിന് മറുപടി കൊടുക്കാനുള്ള നട്ടെല്ലുറപ്പ് ആ സർക്കാരിനുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനേക്കാൾ വലിയ ആർഎസ്എസ് ഭക്തിയാണ് കാട്ടുന്നത്. ഇൻസെന്റീവും സേവന പോർട്ടലിൽ പെൻഷൻ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിൽ വരുന്ന കാലതാമസവുമൊക്കെ കാരണങ്ങളായി നിരത്താൻ ശ്രമിക്കുന്നു. അത്തരം കാര്യങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. അതിനുള്ള ഇച്ഛാശക്തിയില്ലെങ്കിൽ ഇൗ സർക്കാർ അധികാരത്തിൽനിന്ന് ഇറങ്ങിപ്പോകണം. പാവങ്ങൾക്ക് അവകാശപ്പെട്ട സാമൂഹ്യസുരക്ഷാ- ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള ഒരു നീക്കവും കേരളത്തിൽ അനുവദിക്കില്ലെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments