പറന്നുയർന്ന വിമാനത്തിന്റെ ഡോർ തുറക്കാൻ ശ്രമം; ക്വാലാലംപൂർ - കൊച്ചി യാത്രക്കിടെ യുവാവ് പിടിയിൽ

ജംഷീര്‍
കൊച്ചി: മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബാടിക് എയർലൈൻസ് വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പശ്ചാത്തലമുൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം. ബാറ്റിക് എയർലൈൻസിന്റെ ഒഡി 231-ാം നമ്പർ വിമാനത്തിലെ 12 എ സീറ്റിലായിരുന്നു ജംഷീർ യാത്ര ചെയ്തിരുന്നത്.
യാത്രയ്ക്കിടെ ഇയാൾ അപ്രതീക്ഷിതമായി എമർജൻസി എക്‌സിറ്റ് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. തടയാൻ ശ്രമിച്ച സഹയാത്രികരെയും വിമാന ജീവനക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
വിമാനത്തിലെ മറ്റ് യാത്രക്കാരും കാബിൻ ക്രൂവും സമയോചിതമായി ഇടപെട്ടതോടെയാണ് ജംഷീറിനെ കീഴ്പ്പെടുത്താനായത്. ഇതോടെ വലിയ അപകടസാധ്യത ഒഴിവായതായി അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സഹയാത്രികരിൽ ഒരാൾ പകർത്തിയതും പിന്നീട് പുറത്തുവന്നു. വിമാനം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ബാടിക് എയർലൈൻസിന്റെ സെക്യൂരിറ്റി ഇൻചാർജ് ബിന്ദുമോഹൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് ജംഷീറിനെ അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും ഇയാൾ ഇത്തരത്തിൽ പെരുമാറാൻ കാരണമെന്താണെന്നത് ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.









0 comments