Deshabhimani

ആദ്യഘട്ട
നടപടിക്രമങ്ങൾ
പൂർത്തിയായി

കേരളത്തിന്‌ 
അഭിമാന 
നിമിഷം ; വിഴിഞ്ഞം തുറമുഖം മെയ് 2ന് 
രാജ്യത്തിന് സമർപ്പിക്കും

vizhinjam port
വെബ് ഡെസ്ക്

Published on Apr 18, 2025, 02:40 AM | 1 min read


തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ്‌ രണ്ടിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 നാണ്‌ ഔദ്യോഗിക ചടങ്ങ്‌. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എൻ വാസവൻ അറിയിച്ചു. വിജിഎഫ് കരാർ ഒപ്പിടൽകൂടി പൂർത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.


ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിർമാണപ്രവർത്തനം വേഗത്തിലായത്‌. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയൽ റൺ ആരംഭിച്ചത്‌. ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 263 കപ്പൽ എത്തി. 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്‌തു. പ്രതിമാസം ഒരു ലക്ഷം ടിഇയു എന്ന നേട്ടവും സ്വന്തമാക്കി.


ഇന്ത്യയിലെത്തിയതിൽ ഏറ്റവും വലിയ കപ്പൽ എംഎസ്‌സി തുർക്കി വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തു. എംഎസ്‌സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസായ ജേഡ് സർവീസും ആരംഭിച്ചു. കരാറിനേക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലഭ്യമാവുന്ന നിലയിലാണ്‌ നിലവിലെ ധാരണ. 2034 മുതൽതന്നെ വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028-ൽ പൂർത്തിയാകും.


റോഡ്, റെയിൽ കണക്ടിവിറ്റി പ്രാവർത്തികമാക്കി ചരക്കുഗതാഗതം സുഗമമാകുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനുമുന്നിൽ വലിയ വികസന സാധ്യത തുറന്നിടും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാൻ സാധിക്കും. കേന്ദ്രീകൃത തുറമുഖമായി വിഴിഞ്ഞത്തെ കണ്ട്‌ മറ്റ്‌ തുറമുഖങ്ങളിൽനിന്നും ഇവിടേക്ക്‌ ചരക്കുനീക്കം നടത്താനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home