ഭവന നിർമ്മാണ പദ്ധതിയിലെ ക്രമക്കേട്; മുൻ വാർഡ് മെമ്പർക്ക് കഠിന തടവ് വിധിച്ച് വിജിലൻസ്

തിരുവനന്തപുരം : തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർക്ക് കഠിന തടവ് വിധിച്ച് വിജിലൻസ് കോടതി. 2011-2012 കാലഘട്ടത്തിൽ നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയതിനാണ് ശിക്ഷ. കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന കെ ഷീലയ്ക്കാണ് മൂന്നുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
വെള്ളംകുടി വാർഡ് മെമ്പറായിരുന്ന ഷീല ഗ്രാമസഭയുടെയോ, പഞ്ചായത്ത് കമ്മറ്റിയുടെയോ അംഗീകാരം വാങ്ങാതെ ഗ്രാമസഭാ മിനുട്ട്സ് തിരുത്തി കൂടുതൽ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്ത് പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന് വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത അന്തിമ റിപ്പോർട്ടിൽ വ്യക്തമാണ്. ഷീല കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി മൂന്നുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്കുകയുമായിരുന്നു. തിരുവനന്തപുരം വിജിലൻസ് ജഡ്ജ് എ മനോജാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.









0 comments