സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ മേയറുടെ പേരുണ്ടായിരുന്നു
print edition മേയറെ വെട്ടി രാജീവിന്റെ ഗ്രൂപ്പുകളി ; മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം
പ്രധാനമന്ത്രിയുടെ സ്വീകരണത്തിലും പരിപാടിയിലും തിരുവനന്തപുരം മേയർ വി വി രാജേഷിനെ തഴഞ്ഞ് ബിജെപിയുടെ ഗ്രൂപ്പ് പോര്. റെയിൽവെയുടെയും ബിജെപിയുടെയും പരിപാടിക്ക് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനുള്ള പട്ടികയിൽ നിന്നാണ് മേയറെ ആദ്യം വെട്ടിയത്.
പൊതുസമ്മേളനത്തിൽ, ജില്ലാ പ്രസിഡന്റ്, ഡെപ്യൂട്ടി മേയർ എന്നിവരോടൊപ്പം മാലയിട്ടാൽ മതിയെന്നും നിശ്ചയിച്ചു. നിരവധി നേതാക്കൾ തനിച്ച് മോദിയെ സ്വീകരിച്ച വേദിയിലാണ് ഇൗ അവഗണന.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും ചേർന്നാണ് രാജേഷിനെ വെട്ടിയതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ മേയറുടെ പേരുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച 22 പേരുടെ അന്തിമ പട്ടികയിൽ മേയർ പുറത്തായി. മണ്ഡലം പ്രസിഡന്റുമാർ പോലും ഇൗ പട്ടികയിലുണ്ടായിരുന്നു.
രണ്ട് പരിപാടിയിലും പങ്കെടുക്കേണ്ടതിനാലാണ് പോകാത്തതെന്നാണ് രാജേഷിന്റെ വിശദീകരണം. രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിൽ പോവുകയും രണ്ട് പരിപാടികളിലും പങ്കെടുക്കുകയുംചെയ്‌തു. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയാൽ സ്വീകരിക്കാൻ പ്രോട്ടോക്കോൾ പ്രകാരം മേയർ പോകണമെന്ന കീഴ്‌വഴക്കമാണ് ബിജെപി ഗ്രൂപ്പുകളിയിൽ ഇല്ലാതായത്.









0 comments