print edition യുഡിഎഫിന്റെ ഇൻഷുറൻസ് വാഗ്ദാനം; കോർപറേറ്റ് കൊള്ളയ്ക്ക് കളമൊരുക്കും

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗത്ത് ലോകമാതൃകയായ കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതും വൻകിട ഇൻഷുറൻസ് കമ്പനികൾക്കും കോർപറേറ്റ് ആശുപത്രികൾക്കും കൊള്ളലാഭത്തിന് വഴിയൊരുക്കുന്നതുമാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ 25 ലക്ഷം രൂപ ഇൻഷുറൻസ് വാഗ്ദാനം.
കേരളത്തിൽ കോർപറേറ്റ് ആഡംബര ആശുപത്രികളെ മാറ്റിനിർത്തിയാൽ, 99 ശതമാനം ചികിത്സകൾക്കും അഞ്ചുലക്ഷം രൂപയിൽതാഴെയാണ് ചെലവ്. ഹൃദയ ശസ്ത്രക്രിയകൾക്ക് 1.5 മുതൽ നാലുലക്ഷം വരെയും മറ്റ് ശസ്ത്രക്രിയകൾക്ക് അഞ്ചുലക്ഷത്തിൽ താഴെയുമാണ് സാധാരണ ചെലവ്. കാസ്പ് ഇൻഷുറൻസ് പദ്ധതിപ്രകാരം വർഷം ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്നു.
ഇതു മറച്ചുവച്ച് പതിനായിരക്കണക്കിന് കോടി രൂപ പ്രീമിയമായി ഇൻഷുറൻസ് കമ്പനികളിലേക്ക് ഒഴുക്കുകയാണ് യുഡിഎഫ് ലക്ഷ്യം. കോർപറേറ്റ് ആശുപത്രികളുടെ താൽപ്പര്യമനുസരിച്ച് ചികിത്സാ നിരക്ക് വർധിപ്പിക്കാനും സർക്കാർ ആശുപത്രികളെ ദുർബലപ്പെടുത്താനും ഇത് വഴിയൊരുക്കും.
എല്ലാവർക്കും സൗജന്യ ചികിത്സയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇതിനായി ‘സാർവത്രിക ആരോഗ്യ പരിരക്ഷ' എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഒരു ഇൻഷുറൻസിലും ഉൾപ്പെടാത്തവരാണ് ഇതിലെ ഗുണഭോക്താക്കൾ. അഞ്ച് വർഷത്തിനിടെ കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64,075 പേർക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നൽകി.
കാസ്പിൽ ആകെ 43.07 ലക്ഷം കുടുംബങ്ങളുണ്ട്. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപവരെ സൗജന്യ ചികിത്സയും നൽകും.










0 comments