സ്ത്രീവിരുദ്ധ പ്രസ്താവന: കണ്ണീർ ആയുധമാക്കില്ല, നിയമപോരാട്ടം തുടരുമെന്ന് യു പ്രതിഭ

ആലപ്പുഴ: യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ നിലപാടുമായി കായംകുളം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭ. തനിക്കെതിരായ അശ്ലീല പരാമർശങ്ങളിൽ കണ്ണീർ ആയുധമാക്കാൻ താല്പര്യമില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും എംഎൽഎ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിതുമ്പിപ്പോയത് വൈകാരികമായ പ്രതികരണം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഇന്ന് തനിക്കാണെങ്കിൽ നാളെ മറ്റൊരു സ്ത്രീക്ക് ഇതേ അനുഭവം ഉണ്ടായേക്കാം.
പരാജയഭീതി പൂണ്ടാണ് യുഡിഎഫ് ഇത്തരം അശ്ലീല പരാമർശങ്ങൾ നടത്തുന്നത്. ശരീരത്തിന്റെ അഴകല്ല, കായംകുളത്ത് നടത്തിയ വികസനപ്രവർത്തനങ്ങളാണ് വോട്ടർമാർ വിലയിരുത്തേണ്ടതെന്നും പ്രതിഭ പറഞ്ഞു. ഒരു വശത്ത് ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറയുന്നവർ തന്നെ മറുവശത്ത് സൈബർ ആക്രമണവും ന്യായീകരണവും തുടരുകയാണ്.
കണ്ണീർ കാട്ടി വോട്ട് പിടിക്കേണ്ട ഗതികേട് തനിക്കില്ലെന്നും വികസന രാഷ്ട്രീയത്തിലാണ് വിശ്വാസമെന്നും അവർ വ്യക്തമാക്കി. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദാണ് യു പ്രതിഭയുടെ ശരീരത്തെയും വാക്ചാതുരിയെയും അധിക്ഷേപിച്ച് വിവാദ പ്രസംഗം നടത്തിയത്. സംഭവത്തിൽ ഇർഷാദിനെതിരെ ഇതിനോടകം പൊലീസ് കേസെടുത്തിട്ടുണ്ട്.










0 comments