തിരുവനന്തപുരത്തെ ബ്രഹ്മോസ് നിലനിർത്തണം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു


സ്വന്തം ലേഖകൻ
Published on Aug 08, 2025, 03:10 PM | 1 min read
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്‌പേസ് നിർമാണ സ്ഥാപനം നിലനിർത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിൻബലമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് (ബിഎടിഎൽ). ഇതിനെ മാതൃകമ്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടി ആരംഭിച്ചുവെന്ന വിവരം ആശങ്കജനകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ മുൻനിര എൻജിനീയറിങ് സ്ഥാപനമായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2007-ൽ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയതോടെയാണ് ബിഎടിഎൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന രംഗത്തെ പ്രധാന പങ്കാളിയായി മാറിയത്. സ്ഥാപനത്തെ മാതൃകമ്പനിയിൽനിന്ന് വേർപെടുത്താനുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനത്തോടെ നിർമാണ സംവിധാനം നിലയ്‌ക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. സംസ്ഥാന സർക്കാരിന്റെ നിർണായക പങ്കാളിത്തത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചതെന്ന നിലയിൽ പുതിയ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണ്.
തദ്ദേശീയ നിർമാണ സംവിധാനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ വ്യവസായവികസനത്തിന് അത്യന്താപേക്ഷിതമാണ്. തിരുവനന്തപുരത്തെ ബ്രഹ്മോസ് നിർമാണ സംവിധാനത്തെ നിലനിർത്തണമെന്നും ബിഎടിഎല്ലിനെ മാതൃകമ്പനിയിൽനിന്ന് വേർപെടുത്താനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.









0 comments