ഭാഗ്യശാലികൾ കാഞ്ഞങ്ങാടും; തിരുവോണം ബമ്പറിൽ തിളങ്ങി കാസർകോട്

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ കാഞ്ഞങ്ങാടിനും കോളടിച്ചു. ബമ്പറിലെ രണ്ടാം സമ്മാനമായ ഒരു കോടിരൂപയും മൂന്നാം സമ്മാനമായ അമ്പത് ലക്ഷം രൂപയും കാഞ്ഞങ്ങാട് വിൽപന നടത്തിയ ടിക്കറ്റുകൾക്ക് ലഭിച്ചു.
രണ്ടാം സമ്മാനം നേടിയ TD 779299 ടിക്കറ്റ് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസിയാണ് വിൽപന നടത്തിയത്. ഇവരുടെ സബ് ഏജന്റ് രാജപുരം മാലക്കല്ല് സ്വദേശി നാരായണനാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. കാഞ്ഞങ്ങാട് നയാ ബസാറിൽ പ്രവർത്തിക്കുന്ന മൂകാംബിക ലോട്ടറി ഏജൻസി വിൽപന നടത്തിയ TE 605483 ടിക്കറ്റിന് മൂന്നാം സമ്മാനവും ലഭിച്ചു.
രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കുമാണ് ലഭിക്കുക. 25 കോടിയുടെ ഒന്നാം സമ്മാനം TH 577825 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ശനിയാഴ്‌ച പകൽ ഒന്നിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നിർവഹിച്ചത്. പൂജാ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
300 രൂപയാണ് പൂജാ ബമ്പറിന്റെ വില. ഒന്നാം സമ്മാനം 12 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്‌ക്കും മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേർക്കും (ഓരോ പരമ്പരയിലും രണ്ട് വീതം), നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം അഞ്ച് പരമ്പരകൾക്കും നൽകും. നവംബർ 22-നാണ് നറുക്കെടുപ്പ്.










0 comments