സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കലയൊഴുകും നിള ; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

അസ്സൽ കലസ്ഥാനമാണിപ്പോൾ തലസ്ഥാനം. എല്ലായിടത്തും കലയുടെ നിറഞ്ഞ വൈബ്. നഗരസൗന്ദര്യം ആസ്വദിക്കാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ ബസിന്റെ മേൽക്കൂരയിൽ യാത്ര ചെയ്യുന്നവർ ഫോട്ടോ: സുമേഷ് കോടിയത്ത്
ജസ്ന ജയരാജ്
Published on Jan 04, 2025, 01:15 AM | 1 min read
തിരുവനന്തപുരം
തെക്കേമുനമ്പിലെ നഗരഹൃദയത്തിലേക്ക് ചേക്കേറുകയാണ് കേരളമാകെ. കലയുടെ ഉശിരും ഉയിർപ്പും ആവോളം ആസ്വാദ്യമാക്കാൻ അനന്തപുരി ഒരുങ്ങി. പുതുചിന്തകളുടെയും ആവിഷ്‌കാരങ്ങളുടെയും ‘ന്യൂപുര’മാകും ഇനി അഞ്ചുനാൾ തലസ്ഥാനം.
63–-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ശനിയാഴ്‌ച തിരിതെളിയും. നിളപോലെ നിറഞ്ഞൊഴുകിയ മലയാളത്തിന്റെ പ്രിയപ്പെട്ട എം ടിയുടെ പേരിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തിൽ പതിനയ്യായിരത്തോളംപേർ മാറ്റുരയ്‌ക്കും.
എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി 1,000 രൂപ നൽകും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകലാരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരവേദികളിലെത്തും. തിരുവനന്തപുരം എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. പുത്തരിക്കണ്ടത്തെ ഊട്ടുപുരയിൽ ഒരേ സമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാം.










0 comments