സോഫ്റ്റ്‍വെയർ പദ്ധതി സുതാര്യം; ചെന്നിത്തലയുടേത് വസ്തുതകളില്ലാത്ത ആരോപണം: മുഖ്യമന്ത്രി

പാലക്കാട് : സഹകരണ സോഫ്റ്റ്‍വെയർ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഘട്ടങ്ങളെല്ലാം സുതാര്യമാണെന്നും മറ്റു കമ്പനികളെ ഒഴിവാക്കിയെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൂർണമായി തെറ്റാണെന്നും മുഖ്യമന്ത്രി പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
4415 സഹകരണ സ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ്‍വെയർ നടപ്പിലാക്കുന്നതിനായി 2021ലെ ടെന്‍ഡര്‍ പ്രകാരം 206 കോടി രൂപയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് നല്‍കിയിരുന്നെങ്കിലും 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു.
ഹൈലെവല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനയും നിയമവകുപ്പിന്‍റെ അനുമതിയും ലഭിച്ചതിന് ശേഷം ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൈക്കോടതിയും ടെന്‍ഡര്‍ നടപടികള്‍ തുടരാനും വിജയിച്ച ബിഡ്ഡര്‍ക്ക് അവാര്‍ഡ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.
പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്സ് കോഡും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മുന്‍ എസ്എഎഎസ് (SAAS) മാതൃകയില്‍ ഇത് ഉണ്ടായിരുന്നില്ല. ആ മാതൃകയില്‍ പോയിരുന്നുവെങ്കില്‍ മുഴുവന്‍ സഹകരണ മേഖലയില്‍ വ്യാപിപ്പിക്കാന്‍ ഏകദേശം 1000 കോടി രൂപ ചെലവ് വന്നേനെയായിരുന്നു. ഇപ്പോള്‍ ഏകദേശം 23,000 സഹകരണ സംഘങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ സോഫ്റ്റ്‍വെയർ വ്യാപിപ്പിക്കാന്‍ സാധിക്കും.
മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണവും തെറ്റാണ്. ഏകദേശം 45 കമ്പനികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. സാങ്കേതിക വിലയിരുത്തലില്‍ യോഗ്യമായ കമ്പനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും അത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം സുതാര്യമാണെന്നും ആരോപണം വസ്തുതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.










0 comments