കെഎസ്‌യു-പൊലീസ് അക്രമത്തിനെതിരെ വിദ്യാർഥിരോഷം; എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം, ആറിലധികം തവണ ജലപീരങ്കി

എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ച് പൊലീസ് തടഞ്ഞപ്പോള്‍
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു അഴിച്ചുവിട്ട അക്രമത്തിലും പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ പൊലീസ് നരനായാട്ട്. കഴിഞ്ഞദിവസത്തെ കെഎസ്‌യു അക്രമത്തിൽ ക്രൂരമായി പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന-ജില്ലാ നേതാക്കളെ മുൻനിരയിൽ നിർത്തിയായിരുന്നു വിദ്യാർഥിസംഘം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിന് നേരെ പൊലീസ് ആറിലധികം തവണയാണ് അതിക്രൂരമായി ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ പൊലീസിന്റെ ജലപീരങ്കിക്ക് മുന്നിൽ ഒരടി പോലും പിന്മാറാൻ തയ്യാറാകാതെ ധീരമായ പ്രതിരോധമാണ് എസ്എഫ്ഐ പ്രവർത്തകർ തീർത്തത്. മലപ്പുറത്തും തൃശൂരിലും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ധീരമായ പ്രതിഷേധ മാർച്ചുകൾക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സർവകലാശാല തെരഞ്ഞെടുപ്പിൽ സമാധാനപരമായി വിജയാഹ്ലാദം പ്രകടിപ്പിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആസൂത്രിതമായി കല്ലെറിയുകയായിരുന്നു. കെഎസ്‌യുവിന്റെ കല്ലേറിലും മർദ്ദനത്തിലും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം ആഷിക് പ്രദീപ്, മനേഷ്, ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി എസ് തുടങ്ങിയ സഖാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.









0 comments