മകനോടുള്ള വിരോധം; അയൽവാസിയുടെ വീടിന് തീയിട്ടു, പിതാവിന് ക്രൂരമർദ്ദനം; യുവാവ് അറസ്റ്റിൽ

വീട് കത്തിനശിച്ച നിലയില്‍, പ്രതി സൂരജ്
കോട്ടയം: അയൽവാസിയെ ആക്രമിച്ച് വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. പരിക്കുകളോടെ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്ക്(64) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു സംഭവം. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി നായർ (37) ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. വ്യക്തിവിരോധമാണ് ക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള വിരോധത്തെത്തുടർന്ന് സൂരജ് അവരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. സംഭവസമയം രാധാകൃഷ്ണപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ തിരക്കിയശേഷം പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും ശേഷം വീടിന് തീയിടുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടുക്കള ഒഴികെ മുറികളും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ച നിലയിലാണ്. നാട്ടുകാരാണ് തീയണച്ചത്. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന സൂരജിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിന്റെ പേരിൽ പൊലീസ് കാപ്പാ നടപടികൾ സ്വീകരിച്ചുവരുരികയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments