print edition സ്കൂൾ ഫിറ്റ്നസ് പരിശോധന: തദ്ദേശവകുപ്പ് അസി. എൻജിനീയർമാരെ ഒഴിവാക്കി

കൊച്ചി: സ്കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വയറിങ്, ഫയർ എക്സ്റ്റിംഗ്വിഷർ എന്നിവയുടെ സുരക്ഷാ പരിശോധനയിൽനിന്ന് തദ്ദേശവകുപ്പ് അസിസ്റ്റന്റ് എൻജിനീയർമാരെ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എന്നാൽ, സ്കൂളുകളിൽ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉണ്ടോയെന്ന് ഉറപ്പാക്കേണ്ട ചുമതല ഇവർക്കുണ്ടാകും. ഇതു വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി കഴിഞ്ഞദിവസം വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ ട്രിബ്യൂണൽ അംഗീകരിച്ചു.
തദ്ദേശ, വനം വകുപ്പുകളും അഗ്നിരക്ഷാ സേനയും ഉൾപ്പെടുന്ന പരിശോധനയാണ് മുമ്പ് നടത്തിയിരുന്നത്. ഇത്തവണ ചുമതല തദ്ദേശവകുപ്പ് എൻജിനീയർമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വൈദഗ്‌ധ്യമില്ലാത്ത കാര്യങ്ങളിലും പരിശോധന നടത്തണമെന്ന നിർദേശത്തിനെതിരെ ചില എൻജിനീയർമാർ ട്രിബ്യൂണലിനെ സമീപിച്ചു. ഹർജിയിൽ ട്രിബ്യൂണൽ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അതുവരെ ഹർജിക്കാരെ നിർബന്ധിക്കരുതെന്നും ഇടക്കാല ഉത്തരവിട്ടു. തുടർന്നാണ് വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത്. സ്കൂൾ സുരക്ഷാ പരിശോധനകൾക്ക് സമിതിയെ നിയോഗിച്ചതായും ബന്ധപ്പെട്ട എഇഒ, സ്കൂൾ മേധാവി, പിടിഎ പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിക്കാണ് മേൽനോട്ടച്ചുമതലയെന്നും സർക്കാർ വ്യക്തമാക്കി.










0 comments