print edition ചെയർമാനും ബോർഡ് അംഗങ്ങളുമില്ലാതെ റബർ ബോർഡ്

കോട്ടയം
റബർ ബോർഡിന് ഒന്നരവർഷമായി ചെയർമാനില്ല. ഡെപ്യൂട്ടേഷനിൽ വന്ന താൽകാലിക ചെയർപേഴ്‌സണെ ചുമതലയിൽനിന്ന് മാറ്റി. ഉദ്യോഗസ്ഥ നോമിനികളൊഴിച്ചുള്ള ബോർഡിലെ എല്ലാ അംഗങ്ങളുടെയും കാലാവധി കഴിഞ്ഞു. ഇപ്പോൾ യോഗം ചേരാനാവശ്യമായ ക്വാറം തികയാനുള്ള അംഗങ്ങൾ പോലുമില്ല. ഇതൊക്കെയാണ് സുപ്രധാന സ്ഥാപനമായ റബർ ബോർഡിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട്.
നയപരമായ തീരുമാനങ്ങളെടുത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കേണ്ടത് ആവശ്യമാണ്. ചെയർമാനായിരുന്ന സാവർ ധനാനിയ 2024 ജൂൺ 30ന് കാലാവധി പൂർത്തിയാക്കി മടങ്ങി. പിന്നീട് ഒരു വർഷത്തിലേറെക്കാലം ബോർഡ് ചെയർമാനില്ലാതെ കിടന്നു. ഒടുവിൽ, കഴിഞ്ഞ ജൂലൈയിൽ, വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരുന്ന കെസാങ് യാങ്‌സോം ഷെർപ്പയെ താൽകാലിക ചെയർപേഴ്‌സണാക്കി. എന്നാൽ ഇൗ മാസം അവരെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതോടെ, റബർ ബോർഡ് ചെയർപേഴ്‌സൺ സ്ഥാനത്ത് സാങ്കേതികമായി തുടരാനാകാത്ത സാഹചര്യമായി.
റബർ ബോർഡിലെ 29 അംഗ ബോർഡിൽ ബാക്കിയുള്ളത് ഉദ്യോഗസ്ഥ നോമിനികളായ ആറുപേർ മത്രം. പല സമയങ്ങളിലായി മറ്റുള്ളവരുടെയല്ലാം മൂന്നുവർഷ കാലാവധി കഴിഞ്ഞിരുന്നു. മൂന്നിലൊന്ന് ക്വാറമുണ്ടെങ്കിലേ ബോർഡ് യോഗം ചേരാനാകൂ.
പുതിയ ചെയർമാനെ നിശ്‌ചയിക്കുന്നതുവരെ മാത്രമായിരിക്കും താൽകാലിക ചെയർപേഴ്‌സണെ നിയമിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, പുതിയയാൾ വന്നതുമില്ല, ഉള്ളയാൾ പോകുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് സമയത്ത് റബർ കർഷകർക്ക് വാഗ്‌ദാനങ്ങൾ കോരിച്ചൊരിഞ്ഞ ബിജെപിയോ, ബോർഡിലെ അവരുടെ പ്രതിനിധികളോ ഇൗ വിഷയത്തിൽ ചെറുവിരൽ അനക്കുന്നില്ല. സ്ഥാനത്തിനു വേണ്ടി കേരളത്തിൽനിന്നടക്കമുള്ള ബിജെപി നേതാക്കളുടെ പിടിവലിയും നിയമനം വൈകാൻ കാരണമാകുന്നുണ്ട്.










0 comments