print edition മന്ത്രിസ്ഥാനം പങ്കിടണമെന്ന്; ക്ഷുഭിതനായി ഷിബു ബേബി ജോൺ

കൊല്ലം: യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചാൽ, വിജയിച്ചുവന്ന മറ്റ് എംഎൽഎമാരുമായി പങ്കിടണമെന്ന എൻ കെ പ്രേമചന്ദ്രൻ വിഭാഗത്തിന്റെ ആവശ്യത്തോട് ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ക്ഷുഭിതനായി പ്രതികരിച്ച് ഷിബു ബേബിജോൺ.
ഡെപ്യൂട്ടി സ്‌പീക്കർ പദവികൂടി യുഡിഎഫിൽ ആവശ്യപ്പെടാൻ തിരുവനന്തപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ചയുയർന്നു. ഇത് ഷിബു ബേബിജോൺ തള്ളിക്കളഞ്ഞു.
ഷിബുവിനെ ഉന്നംവച്ചായിരുന്നു പ്രേമചന്ദ്രനൊപ്പമുള്ളവരുടെ ചർച്ച. മന്ത്രിസ്ഥാനം പങ്കിടൽ ആർഎസ്‌പിയിൽ മുന്പുണ്ടായിട്ടില്ലെന്നും ഇതുന്നയിക്കുന്നവരുടെ ലക്ഷ്യം നടക്കില്ലെന്നും ഷിബു തുറന്നടിച്ചു. മകൻ കാർത്തിക്കിനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാൻ പ്രേമചന്ദ്രൻ നടത്തിയ നീക്കം ഷിബു ബേബിജോൺ തടഞ്ഞിരുന്നു.
പാർടിയിൽ പ്രേമചന്ദ്രനൊപ്പം നിന്നിരുന്ന എ എ അസീസിനെ കൂട്ടുപിടിച്ചാണ് പ്രേമചന്ദ്രന്റെ നീക്കത്തിന് ഷിബു തടയിട്ടത്. ഇതിന് മറുനീക്കമായാണ് മന്ത്രിസ്ഥാനം പങ്കിടണമെന്ന ചർച്ച ഉയർത്തിയത്.
ഷിബുവിനൊപ്പമാണ് ഇരവിപരുത്തുനിന്ന് വിജയിച്ച വിഷ്‌ണു മോഹൻ. പ്രേമചന്ദ്രന് ഒപ്പമാണ് കുന്നത്തൂരിൽനിന്ന് വിജയിച്ച ഉല്ലാസ് കോവൂർ. മന്ത്രിയാകുന്പോൾ പാർടി സംസ്ഥാന സെക്രട്ടറി ചുമതല ഷിബു ഒഴിയണമെന്ന ആവശ്യം ഉയർത്താനിരിക്കുകയാണ് പ്രേമചന്ദ്രനും ഒപ്പമുള്ളവരും.









0 comments