ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ 111.82 കോടി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. പത്ത് വർഷത്തിലധികമായി യാതൊരു ഇടപാടുമില്ലാതെ കിടക്കുന്ന 4,07,747 അക്കൗണ്ടുകളിലാണ് 111.82 കോടി രൂപയുള്ളത്. നിക്ഷേപകർ മരിച്ചു പോകുകയോ വിദേശത്തായിരിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ അക്കൗണ്ടുകളിൽ ഇടപാടുകൾ നടക്കാതെ വരാറില്ല. നിക്ഷേപകൻ അറിയിക്കാത്ത കാരണത്താൽ അനന്തരാവകാശികൾ അക്കൗണ്ടിനെപ്പറ്റി അറിയാതെപോകുന്ന സാഹചര്യവുമുണ്ട്. ഇത്തരത്തിൽ 10 വർഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.
ഈ പണം അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ മൂന്നിന് 9.30 മുതൽ പത്തനംതിട്ട അബാൻ ആർക്കേഡിന്റെ നാലാം നിലയിൽ ക്യാമ്പ് നടത്തും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. രാജ്യവ്യാപകമായി നടത്തുന്ന ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുക. അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസ് കിട്ടിയവർക്ക് ക്യാമ്പിലെത്തി നടപടികൾ പൂർത്തിയാക്കാം. തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും കൈയിൽ കരുതണം. അവകാശികൾ ഇല്ലാതെ വന്നാൽ അക്കൗണ്ടിലെ പണം റിസർവ് ബാങ്കിലേക്കാണ് മാറ്റപ്പെടുക. അവശ്യമായ രേഖകൾ സഹിതമെത്തിയാൽ ഇൗ തുക ബാങ്കുതന്നെ റിക്കവർ ചെയ്ത് അനന്തരാവകാശികൾക്ക് നൽകും.









0 comments