പിഎം ശ്രീയിൽനിന്ന് സർക്കാർ പിൻവാങ്ങണം; വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കണം: എസ്എഫ്ഐ

പി എസ് സഞ്ജീവ്
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢപദ്ധതിയായ പിഎം ശ്രീയിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങണമെന്ന് എസ്എഫ്ഐ. സംഘപരിവാർ പാഠഭാഗങ്ങൾ കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാനുള്ള നീക്കമാണിത്. എസ്എസ്കെ ഫണ്ട് ലഭിക്കണം എന്നത് കേരളത്തിന്റെ ആവശ്യം തന്നെയാണ്, എന്നാൽ അത് പിഎം ശ്രീ നടപ്പിലാക്കികൊണ്ടാവരുത്. അതിന് മറ്റ് വഴികൾ തേടണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കേന്ദ്ര പദ്ധതികളെ കണ്ണടച്ച് എതിർക്കുക എന്നതുമല്ല എസ്എഫ്ഐ നിലപാട്, കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നമ്മുടെ അവകാശവുമാണ്. എന്നാൽ പിഎം ശ്രീ ഒപ്പിട്ടാൽ മാത്രമേ എസ്എസ്കെ ഫണ്ട് നൽകു എന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് വിദ്യാഭ്യാസത്തിന്റെ വർഗീയവത്കരണത്തിലേക്ക് നയിക്കും. ഇതാണ് ഇപ്പോൾ വി ഡി സതീശൻ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
എസ്എസ്കെ പണം വാങ്ങിയെടുക്കാൻ യോജിച്ചുള്ള പോരാട്ടത്തിനും എസ്എഫ്ഐ തയ്യാറാണ് യുഡിഎഫിനെ പോലെ സർവത്തിനെയും എതിർക്കുക നിലപാടുമല്ല എസ്എഫ്ഐക്കുള്ളത്. പക്ഷെ പിഎം ശ്രീ അത് അറബിക്കടലിൽ തന്നെ കിടക്കണം. ഇപ്പോൾ രൂപീകരിച്ചിട്ടുള്ള ഉപസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥി സംഘടകളുടെയും യോഗം വിളിച്ചു ചേർക്കണം. എസ്എസ്കെ ഫണ്ട് എങ്ങനെ മറ്റ് നിലയിൽ വാങ്ങിച്ചെടുക്കാം എന്ന് വിദ്യാർഥികളെ കൂടി വിശ്വാസത്തിൽ എടുത്ത് ആലോചിക്കണം. അല്ലാതെ കഴിഞ്ഞ സർക്കാർ റദ്ദ് ചെയ്ത പിഎം ശ്രീയിൽ നിന്ന് പുറകോട്ട് പോകാൻ കഴിയില്ല എന്ന നുണയും, കത്തയച്ചില്ല എന്ന നുണയും കൊണ്ട് ഇനിയും ഇറങ്ങരുത്- പി എസ് സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.










0 comments