പിറമാടം പള്ളി സംഘർഷം; ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ കേസ്

കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വൈദികരടക്കമുള്ള പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാമമംഗലം പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും കേസിലുണ്ട്.
യാക്കോബായ സഭാ വികാരി ഫാ ലാൽമോൻ പട്ടരുമഠം ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം.
അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തു. ഫാ എബിൻ എബ്രഹാം ഉൾപ്പെടെയുള്ളവരാണ് ഈ കേസിലെ പ്രതികൾ.
കോടതി ഉത്തരവിന് പിന്നാലെ പള്ളിയിലെത്തിയ ഓർത്തഡോക്സ് വൈദികർ
ഞായറാഴ്ച രാവിലെ ഓർത്തഡോക്സ് വൈദികർ പ്രാർഥനയ്ക്കായി പള്ളിയിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പള്ളി സംബന്ധിച്ച അവകാശ തർക്കത്തിൽ മൂവാറ്റുപുഴ സബ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനായി എത്തിയത്.
പള്ളിയിലെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹയിലാണ് വൈദികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനെ തുടർന്ന് രണ്ട സഭകളിലെ വിശ്വാസികളും പരസ്പരം ഏറ്റുമുട്ടി. ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.









0 comments