'കരോൾനടത്തിയത് കള്ളുകുടിച്ചിട്ട്"; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ

സി കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരെയുണ്ടായ ആർഎസ്എസ് ഗുണ്ടാആക്രമണത്തെ ന്യായീകരിച്ചും കുട്ടികളെ അധിക്ഷേപിച്ചും ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കുട്ടികൾ കരോൾ നടത്തിയതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണകുമാറിന്റെ അധിക്ഷേപം. ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ താൻ പൊതുവായി പറഞ്ഞതാണെന്ന് വിശദീകരിച്ച് ബിജെപി നേതാവ് മലക്കംമറിഞ്ഞു.
ഞായര്‍ രാത്രിയാണ് പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ കരോൾസംഘത്തിനുനേരെ ആക്രമണം ഉണ്ടായത്. വിദ്യാർഥികളാണെന്ന് നോക്കാതെയാണ് കരോൾ സംഘത്തെ സംഘപരിവാർ സംഘം ആക്രമിച്ചത്. സ്കൂൾ വിദ്യാർഥികളായ പത്ത് പേര്‍ ക്രിസ്മസ് കരോളും ബാൻഡ് വാദ്യങ്ങളുമായി കാളാണ്ടിത്തറയിൽ എത്തിയപ്പോൾ ആർഎസ്എസ്– ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രദേശത്ത് കരോൾ സംഘം വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കുട്ടികളുടെ പക്കലുണ്ടായിരുന്ന ബാൻഡ് വാദ്യങ്ങൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഭയന്ന് വിറച്ച കുട്ടികൾ ഉടൻ നാട്ടുകാരെ വിവരമറിയിച്ച് അവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു.
കുട്ടികളുടെ പരാതിയെ തുടര്‍ന്നുണ്ടായ കേസിൽ സജീവ ആർഎസ്എസ്– ബിജെപി പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതുശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (24) അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരിടവേളയ്ക്കുശേഷം പുതുശേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വിദ്വേഷ രാഷ്ട്രീയവും അക്രമവും അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ് ബിജെപിയും ആർഎസ്എസും. 17ന് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്‌ഗഢ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാൽ സംഘപരിവാർ വിദ്വേഷ രാഷ്‌ട്രീയത്തിന്റെ ഇരയാണ്. അഞ്ചുദിവസത്തിനിടെയാണ് ഇൗ രണ്ട് സംഭവവും. ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ പിടിയിലായ അശ്വിൻരാജ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. പുതുശേരി പഞ്ചായത്തിലെ ബിജെപിയുടെ കനത്ത പരാജയം സംഘപരിവാറിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്.










0 comments