ആർടി ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ്; ഗൂഗിൾപേ വഴിയും കൈക്കൂലി, വടിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം : മോട്ടോർ വാഹനവകുപ്പിനു കീഴിലെ റീജണൽ, സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 11 ഏജന്റുമാരിൽനിന്നായി 71,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിസരത്തുനിന്ന്, വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞനിലയിൽ 7,49,300 രൂപയും വൈക്കം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജനലിൽ പണം ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതിൽ 21 ഉദ്യോഗസ്ഥർ ഏജന്റുമാരിൽനിന്ന് ആകെ 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി.
വൈകിട്ട് നാലരയോടെയായിരുന്നു 17 റീജണൽ ഓഫീസുകളിലും 64 സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും വിജിലൻസ് എത്തിയത്. സേവനങ്ങൾക്ക് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും പൊതുജനങ്ങൾ ഓൺലൈൻ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ ചെറിയ അപാകത ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും അപേക്ഷകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതായും പരാതികളുണ്ടായിരുന്നു. ഏജന്റുമാർ മുഖേനയുള്ള അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വളരെവേഗം തീരുമാനമെടുക്കും.
ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാൻ സ്‌കൂൾ ഉടമകൾ പണംപിരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നതായും വാഹനരജിസ്ട്രേഷന് ഷോറൂം ഏജന്റുമാർ മുഖേന ക്ലറിക്കൽ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും പരാതിയുണ്ടായിരുന്നു.
തിരുവനന്തപുരം ആർടിഒയിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തരം 16,400 രൂപ ഏജന്റുമാരിൽനിന്ന് കൈപ്പറ്റിയതായും വർക്കലയിലെ രണ്ടുദ്യോഗസ്ഥർ ഗൂഗിൾ പേ മുഖാന്തരം 82,203 രൂപ കൈപ്പറ്റിയതായും കണ്ടെത്തി. വിവിധയിടങ്ങളിൽ ഗൂഗിൾപേ ഇടപാട് കണ്ടെത്തി. പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.








0 comments