എംവിഡി ഓഫീസിൽ 'ഓപ്പറേഷൻ ക്ലീൻ വീൽസ്': പണം പിടിച്ചെടുത്ത് വിജിലൻസ്

operation clean wheels
വെബ് ഡെസ്ക്

Published on Jul 20, 2025, 12:24 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നടത്തിയ 'ഓപ്പറേഷൻ ക്ലീൻ വീൽസ്' മിന്നൽ പരിശോധനയിൽ പണം പിടിച്ചെടുത്ത് വിജിലന്‍സ് . 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ആകെ 81 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. 11 ഏജന്റുമാരിൽ നിന്നായി പരിശോധനക്കിടെ 1,40,760 രൂപ പിടികൂടിയതായി വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. 21 എംവിഡി ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി മാത്രം 7,84,598 രൂപ കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ്- റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസിൽ ജനലിൽ പണം ഒളിപ്പിച്ച് വച്ച നിലയിലും കണ്ടെത്തി.


ചില ഉദ്യോ​ഗസ്ഥർ വിവിധ സേവനങ്ങൾക്കായി ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചിരുന്നു. പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കണം എന്ന ഉദ്ദേശത്തോട് കൂടി ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും വിവരമുണ്ട്. ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പാസ്സാക്കുന്നതിന് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും വിവരം ലഭിച്ചിരുന്നു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേനയും കൈക്കൂലി വാങ്ങുന്നുണ്ടെന്നും വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് മിന്നല്‍ പരിശോധന നടത്തിയത്.


തിരുവനന്തപുരം ആർടിഒയിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം 16,400 രൂപ ഏജന്റുമാരിൽ നിന്നും കൈപ്പറ്റിയതായും വർക്കല സബ് ആർടിഒയിലെ രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾ പേ മുഖാന്തിരം 82,203 രൂപ ഏജൻ്റമാരിൽ നിന്നു കൈപ്പറ്റിയതായും കണ്ടെത്തി. തിരുവല്ല എസ്ആർടിഒയിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 4000 രൂപയുമായി പിടിക്കപ്പെടുകയും ഇതേ ഏജന്റ് ഒരു ഉദ്യോഗസ്ഥക്ക് 2500 രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കണ്ടെത്തി. ചേർത്തല എസ്ആർടിഒയിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 10000 രൂപയുമായി പിടിക്കപ്പെടുകയും ഒരു ഉദ്യോഗസ്ഥന് ഇതേ ഏജന്റ്റ് 1500 രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കണ്ടെത്തി.


പാല സബ് ആർടിഒയിലെ പരിശോധനയിൽ, ഏജന്റുമാർ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായെന്നുള്ള വിലക്ക് ലംഘിച്ച് ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥരോടൊപ്പം കാണപ്പെട്ട രണ്ട് ഏജൻ്റമാരെ വിജിലൻസ് പിടികൂടി. ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ എസ്ആർടിഒയിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി എത്തിച്ച 16,000 രൂപയുമായി ഒരു ഏജന്റ്റിനെയും ഉടുമ്പൻചോല എസ്ആർടിഒയിൽ നിന്നും 66,630 രൂപയുമായി മറ്റൊരു ഏജന്റ്റിനെയും വിജിലൻസ് പിടികൂടി. എറണാകുളം ആർടിഒയിലെ ഒരു ഉദ്യോഗസ്ഥൻ ഏജന്റുമായി 71,500 രൂപയുടെ പണമിടപാട് നടത്തിയതായും, ഗുരുവായൂർ എസ്ആർടിഒയിൽ ഒരു ഏജന്റിനെ 2240 രൂപയുമായും മിന്നൽ പരിശോധനയിൽ കണ്ടെത്തി. മലപ്പുറം ആർടിഒയിലെ പരിശോധനയിൽ രണ്ട് ഏജന്റുമാരെ 7120 രൂപയുമായി വിജിലൻസ് പിടികൂടി. നിലമ്പൂർ എസ്ആർടി യിലെ മിന്നൽ പരിശോധനയിൽ ഒരു ഏജന്റിനെ 4500 രൂപയുമായും, രണ്ട് ഉദ്യോഗസ്ഥർ, ഏജന്റുമാരിൽ നിന്നായി 42,743 രൂപ കൈപ്പറ്റിയതായും, 49300 രൂപ ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.


തിരൂരങ്ങാടി എസ്ആർടിഒയിൽ നടത്തിയ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ ഏജന്റിന്റെ പക്കൽ നിന്നും 40000 രൂപ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. കൊടുവള്ളി എസ്ആർടിഒയിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരുമായി 2,15,295 രൂപയുടെ ഗുഗിൾപേ മുഖാന്തിരം ഉള്ള പണിടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി. വടകര ആർടിഒയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കണ്ടുവന്ന 9250 രൂപ ഒരു ഏജന്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു. വയനാട് ജില്ലയിലെ കൽപ്പറ്റ ആർടിഒയിൽ രണ്ട് ഉദ്യോഗസ്ഥർ ഏജന്റുമാരുമായി 35800 രൂപയുടെ ഗൂഗിൾപേ ഇടപാടുകളും, സുൽത്താൻ ബത്തേരി ആർടിഒയിൽ ഒരു ഉദ്യോഗസ്ഥന് ഏജന്റ് 6000 ഗൂഗിൾ പേയിൽ അയച്ച് നൽകിയതും. കാസർകോട് ആർടിഒയിൽ നടത്തിയ പരിശോധനയിൽ രണ്ട് ഏജൻ്റമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കെണ്ടുവന്ന 21020 രൂപയുമായി പിടികൂടുകയും, വെള്ളരികുണ്ട് സബ് ആർടിഒയിൽ ഏജന്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 266,300 രൂപ ഗൂഗിൾപേ മുഖാന്തിരം അയച്ച് നൽകിയതായും കണ്ടെത്തി. മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ് മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home