കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല; ഇത് പുതിയൊരു നാട്: ഇ പി ജയരാജൻ

ഇ പി ജയരാജൻ
കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ച പാർടിയാണ് കോൺഗ്രസ്. ഈ മനോഭാവം കോൺഗ്രസ് വെച്ചുപുലർത്തുന്നിടത്തോളം കാലം അത് ബിജെപിക്ക് അനുകൂലമായിരിക്കും. രാജ്യത്തിന് മുന്നിലെ ഏറ്റവും വലിയ ആപത്ത് ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരാണ്. ബിജെപി വിരുദ്ധ ശക്തികളെ ഐക്യപ്പെടുത്തുകയാണ് വേണ്ടത്. തെറ്റായ നിലപാട് കോൺഗ്രസ് പുന:പരിശോധിക്കണമെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് കുറേ ആളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. അധികാരത്തിന് വേണ്ടിയല്ല താൻ കേരളത്തിൽ വരുന്നതെന്ന് കെ സി വേണുഗോപാലിന്റെ പ്രസ്താവന വന്നിരുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമാണ്. ആര് പുറപ്പെട്ടാലും കേരളത്തിൽ ഇനി കോൺഗ്രസിൽനിന്നും ആരും മുഖ്യമന്ത്രിമാരാകില്ല. കേരളം പുതിയൊരു നാടായി രൂപപ്പെടുകയാണ്. ജനങ്ങളാകെ അതിനൊപ്പം സഞ്ചരിക്കുകയാണ്.
ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി നിൽക്കുന്നത് യുഡിഎഫിനെ ഭയപ്പെടുത്തുന്നുണ്ട്. ഓരോ പാർടിക്കും ഓരോ വിഷയത്തിൽ അഭിപ്രായമുണ്ടാകും. എന്നാൽ മുന്നണിയിലെ എല്ലാ ഘടകകക്ഷികളുമായും ചർച്ച ചെയ്ത് അഭിപ്രായ വ്യത്യാസമില്ലാതെ ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫ് മുന്നോട്ടുപോകും. കേരളത്തിലെ ജനതയുടെ താൽപര്യം സംരക്ഷിക്കാൻ കൂടുതൽ ഐക്യത്തോടെ എൽഡിഎഫ് മുന്നോട്ടുവരികയാണ്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പല കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും പണം നൽകുന്നുണ്ട്. അത് കൈക്കൂലിയാണോ- കെ സി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയായി ഇ പി ചോദിച്ചു. കേരളത്തിന് അർഹമായ പണം കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. വയനാട് പുനരധിവാസത്തിന് 2200ലേറെ കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 221 കോടി മാത്രമാണ് അനുവദിച്ചത്. കേരളത്തിലെ സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. ഇതിലൊന്നും യുഡിഎഫിന് പരാതിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.










0 comments