വയനാട് ഫണ്ട് എവിടെ? കെപിസിസി മറുപടി പറയണം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം : വയനാട് മുണ്ടക്കൈ - ചൂരൽമല അതിജീവിതർക്കായി കെപിസിസി പിരിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ട് സംബന്ധിച്ച് ദുരൂഹത തുടരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫണ്ട് പിരിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും എത്ര തുക സമാഹരിച്ചുവെന്നോ അത് എവിടെയാണെന്നോ വ്യക്തമാക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തബാധിതർക്ക് വീട് വച്ചുനൽകാനെന്ന പേരിൽ സമാഹരിച്ച തുക സംയുക്ത അക്കൗണ്ടിലുണ്ടെന്നാണ് നേരത്തെ കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ തുകയെക്കുറിച്ച് യാതൊരു വിവരവുമില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പക്ഷെ നാമനിർദേശ പത്രികയിൽ ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്റെ ഈ ഫണ്ട് തട്ടിപ്പ് മൂടിവക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഐആർ നടപ്പിലാക്കാൻ മുൻകൈയെടുത്തത് മുഖ്യമന്ത്രിയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം അടിസ്ഥാനരഹിതമാണ്. എസ്ഐആറിനെതിരെ എന്നും ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. നിയമസഭയിൽ ഇതിനെതിരെ പ്രമേയം പാസാക്കിയതും ഇടതുപക്ഷ സർക്കാരാണ്. വസ്തുതകൾ ഇതായിരിക്കെ പ്രതിപക്ഷ നേതാവും യുഡിഎഫും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും രണ്ട് കള്ളമെങ്കിലും പറയുക എന്നത് പ്രതിപക്ഷ നേതാവ് ശീലമാക്കിയിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.
ജി സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവേ അദ്ദേഹം പൂർണ്ണമായും യുഡിഎഫ് പാളയത്തിൽ എത്തിയതായി എം വി ഗോവിന്ദൻ പറഞ്ഞു. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് സുധാകരൻ യുഡിഎഫിലേക്ക് പോയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പൂർവകാല ചരിത്രങ്ങൾ ഇനി ചർച്ച ചെയ്യേണ്ടതില്ല. അമ്പലപ്പുഴയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments