print edition മുണ്ടക്കൈ ഫണ്ട് തട്ടിപ്പ് ; നുണ ആവർത്തിച്ച് സതീശൻ , കൊടിമരക്കൊള്ളയിലും ഒഴിഞ്ഞുമാറൽ

മാനന്തവാടി
മുണ്ടക്കൈ–ചൂരൽമല ഫണ്ട് തട്ടിപ്പ് മറയ്ക്കാൻ നുണ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ഭൂമി നൽകാത്തതിനാലാണ് ദുരന്തബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്‌ത വീട് നിർമിക്കാത്തതെന്നാണ് പുതുയുഗ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ തട്ടിവിട്ട പുതിയ നുണ. ‘സര്‍ക്കാര്‍ നൂറ് വീട് നിര്‍മിക്കാന്‍ സ്ഥലം തരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അവസാനഘട്ടത്തില്‍ അതിന് തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒരുകൊല്ലം എടുത്തപ്പോള്‍ ഞങ്ങള്‍ നാലുമാസമേ എടുത്തുള്ളൂ. അതിനാണ് ആക്ഷേപിക്കുന്നത്’– എന്നാണ് സതീശന്റെ പുതിയ ക്യാപ്‌സൂൾ. എന്നാൽ വീട് നിർമിക്കാൻ ഭൂമി നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും നേരത്തെ വ്യക്തമാക്കിയതാണ്. ഭൂമി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമില്ല. ദുരന്ത ബാധിതർക്ക് ചികിത്സാ സഹായം നല്‍കുന്നില്ല, പാലവും റോഡും നിർമിക്കുന്നില്ല തുടങ്ങിയ കള്ളവും സതീശൻ തട്ടിവിട്ടു. ദുരന്തബാധിതരോടുള്ള കോൺഗ്രസിന്റെ വഞ്ചനക്കതിരെ കൂടുതൽ ചോദ്യം ഉയർന്നതോടെ വാർത്താസമ്മേളനം അവസാനിപ്പിച്ചു. നേരത്തെ പൊളിഞ്ഞ നുണകൾ പ്രതിപക്ഷ നേതാവ് ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും ആവർത്തിച്ചു.
കൊടിമരക്കൊള്ളയിലും ഒഴിഞ്ഞുമാറൽ
ശബരിമലയിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിലുള്ള ചോദ്യത്തിൽ വ്യക്തമായ മറുപടി ഇല്ലാതെ വി ഡി സതീശൻ. ഹൈക്കോടതി അഡ്വക്കേറ്റ് കമീഷണറുടെ സാന്നിധ്യത്തിലാണ് കൊടിമരവുമായി ബന്ധപ്പെട്ട നടപടിക്രമം നടന്നത്. അഡ്വക്കേറ്റ് കമീഷണറേയും നടപടിക്രമങ്ങളെയും ഹൈക്കോടതി അഭിനന്ദിച്ചിട്ടുണ്ടെന്നുപറഞ്ഞ സതീശൻ ഇപ്പോഴത്തെ ഉത്തരവിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറി.










0 comments