മോർഫിങ് കേസ്: അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

കൊച്ചി: കെഎസ്‌യു നേതാവ് ഉൾപ്പെട്ട സംഘം വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ് ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. ജാർഖണ്ഡ് സ്വദേശിയെക്കുറിച്ച് നേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇൗ വഴിക്കുള്ള അന്വേഷണത്തിലാണ് കൂടുതൽ സംസ്ഥാനങ്ങളിലുള്ളവർ റാക്കറ്റിലുള്ളതായി വിവരം ലഭിച്ചത്.
അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി, മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ സനീഷ് എന്നിവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ വിവരങ്ങൾ ലഭിച്ചത്. റാക്കറ്റിലുള്ളവർ വിദേശത്തുള്ള കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്‌തതായും കണ്ടെത്തിയിരുന്നു.
അതേസമയം ടെലഗ്രാമിൽനിന്ന് പൊലീസിന് മറുപടി ലഭിച്ചു. പ്രതികൾ നീക്കിയ അക്കൗണ്ടുകൾ തിരികെ ലഭിക്കാൻ ടെലഗ്രാമിന് പൊലീസ് കത്ത് നൽകിയിരുന്നു.









0 comments