കാമറയ്ക്ക് മുൻപിൽ ആദ്യമായി നിന്ന വീട്ടിൽ അമ്മയുടെ അവസാന നിമിഷങ്ങളിൽ മോഹൻലാൽ

തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90)യുടെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിൽ എത്തിച്ചു. സിനിമ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ മുടവൻമുകളിലെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിക്കുകയാണ്. ബുധൻ വൈകിട്ട് നാലിന് വീട്ടുവളപ്പിലാണ് സംസ്കാരം.
ബുധൻ പുലർച്ചെ അഞ്ചരയ്ക്കാണ് മൃതദേഹം കൊച്ചിയിൽനിന്നും എത്തിച്ചത്. കൊച്ചി എളമക്കരയിൽ മോഹൻലാലിന്റെ വീടായ ശ്രീഗണേഷിൽ ചൊവ്വ പകൽ രണ്ടിനായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് 10 വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
മോഹൻലാലിന്റെ കലാജീവിതത്തിൽ അമ്മയുടെ സ്വാധീനം വലുതായിരുന്നു. 89–ാംപിറന്നാൾ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി എളമക്കരയിലെ വീട്ടിൽ ആഘോഷിച്ചിരുന്നു. അമ്മയുടെ വിയോഗമറിഞ്ഞയുടൻ ഷൂട്ടിങ് നിർത്തിവച്ച് കൊച്ചിയിൽനിന്ന് മോഹൻലാൽ വീട്ടിലെത്തി.
മോഹന്‍ലാലിന്റെ സിനിമാപ്രവേശവും മഹാനടനിലേക്കുള്ള വളര്‍ച്ചയും മുടവന്‍മുകളിലെ വീട്ടില്‍ അമ്മയുടെ കണ്‍മുന്നിലായിരുന്നു. 1978ല്‍ ഈ വീട്ടില്‍ വച്ചാണ് ആദ്യമായി മൂവി കാമറയ്ക്കുമുന്നില്‍ ലാല്‍ അഭിനയിച്ചത്. സ്വന്തം വീടിനെ സിനിമയുടെ ലൊക്കേഷനാക്കി. വീടിനെ സെറ്റാക്കിയതില്‍ പരിഭവമില്ലാതെ മകനും കൂട്ടുകാര്‍ക്കുമായി ഭക്ഷണം വിളമ്പിയതിനൊപ്പം സിനിമ പൂര്‍ത്തിയാക്കാനുള്ള ചെറിയ സാമ്പത്തികസഹായവും നല്‍കി. പക്ഷേ, സിനിമ റിലീസായില്ല.
മകന്റെ സിനിമാപ്രവേശത്തിനായി കാത്തിരുന്ന ആ അമ്മ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസായ ആദ്യദിവസം തിയറ്ററിലെത്തി കണ്‍നിറയെ മകനെ കണ്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായെങ്കിലും മകന്റെ സിനിമകള്‍ കാണുന്നതില്‍ മുടക്കം വന്നില്ല.









0 comments