യു പ്രതിഭയ്ക്കെതിരെ അധിക്ഷേപം; മുസ്ലീംലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു

ഇർഷാദ് ചക്കാലശ്ശേരി, യു പ്രതിഭ
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ പരസ്യമായി അപമാനിച്ച യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലീം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം പൊലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. സ്‌ത്രീകളുടെ അഭിമാനം ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധം തെറ്റായ പ്രസ്‌താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
ചൊവ്വാഴ്‌ച നടന്ന യുഡിഎഫ് കൺവൻഷനിലാണ് അധിക്ഷേപം. കെ സി വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, സ്ഥാനാർഥി എം ലിജു തുടങ്ങിയവരെ സാക്ഷിനിർത്തിയായിരുന്നു എ ഇർഷാദിന്റെ അപമാനിക്കൽ. പരാമർശത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിരുന്നു. പരാതി ഉയർന്നതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കലക്‌ടറോട് പ്രശ്‌നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു. വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ആക്ഷേപകരമായ പരാമർശത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ കേസെടുക്കാൻ കലക്‌ടർ കെ ഇമ്പശേഖർ നിർദേശിക്കുകയായിരുന്നു.










0 comments