യു പ്രതിഭയ്ക്കെതിരെ അധിക്ഷേപം
യുഡിഎഫിലെ ആണ്‍കൂട്ടം സംസ്കാര ശൂന്യരായി അധഃപതിച്ചു: മന്ത്രി ആര്‍ ബിന്ദു

ഫയൽ ചിത്രം
തിരുവനന്തപുരം: സ്ത്രീകളുടെ കാര്യത്തിൽ നീചമനസ്സുള്ള സംസ്കാരശൂന്യരായ ആൺകൂട്ടമായി യുഡിഎഫ് അധഃപതിച്ചതിന് തെളിവാണ് യു പ്രതിഭക്കെതിരെ നടത്തിയ പൊതു പരാമർശമെന്ന് മന്ത്രി ആർ ബിന്ദു. ലിംഗനീതിയും തുല്യതയും പോലുള്ള ആശയങ്ങളെ തൊലിപ്പുറമേ പോലും ഉൾക്കൊള്ളാത്തവരാണ് ഇക്കൂട്ടരെന്നാണ് വെളിപ്പെട്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ആണിക്കല്ലാണ് സ്ത്രീസമൂഹം. പൊരുതി നേടിയതാണ് പൊതുസമൂഹത്തിലേക്കുള്ള അവരുടെ പ്രവേശം. അതാരുടെയും ഔദാര്യമായി സംഭവിച്ചതല്ല. അടുക്കളയിൽ അവരെ തളച്ചിട്ടു കളയാമെന്ന മൗഢ്യം ഇപ്പോഴും ഉള്ളിലൊളിപ്പിച്ചു കഴിയുന്നവർ നാട്ടിലുണ്ടെന്നു തിരിച്ചറിയാൻ സ്ത്രീസമൂഹത്തിന് ഇതൊരു പാഠമാണ്.
ഒരു നേതാവിൻ്റെ വാക്കുപിഴയായി ഇതിനെ ന്യായീകരിക്കാൻ പലരും വരുന്നതു കാണുന്നു. നിയമസഭയിലുൾപ്പെടെ താനടക്കമുള്ള പൊതുപ്രവർത്തകരോട് യുഡിഎഫിലെ പല യുവനേതാക്കളിൽ നിന്നുവരെ ഉണ്ടാവാറുള്ളത് ഇതേ സമീപനമാണെന്നും മന്ത്രി പറഞ്ഞു.
നിവൃത്തികേടുകൊണ്ടു മാത്രമാവും തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയയിൽ സ്ത്രീജനതയെ ഇക്കൂട്ടർ അംഗീകരിക്കുന്നുണ്ടാവുക. സ്വന്തം മുന്നണിയിലെ സ്ത്രീ പ്രവർത്തകരോടും സ്ത്രീനേതാക്കളോടും ഇത്രയ്ക്ക് നിന്ദ്യമായ മനസ്സോടെയാവും ഇവർ ഇടപെടുന്നതെന്നത് സമൂഹ മനസ്സാക്ഷിയെ നടുക്കുന്നതാണ്. ഇത്തരം പ്രാകൃത മനസ്കരെയും അവരെ ന്യായീകരിക്കുന്നവരെയും സ്ത്രീജനത പാഠം പഠിപ്പിക്കുകതന്നെ ചെയ്യുമെന്നും ആർ ബിന്ദു പ്രസ്താവനയിൽ അറിയിച്ചു.










0 comments