സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സൈബര്‍ സുരക്ഷ അനിവാര്യം: മന്ത്രി പി രാജീവ്

ദുബായ് ആസ്ഥാനമായ എഫ് 9 ഇൻഫോടെക് കൊച്ചിയില്‍ സംഘടിപ്പിച്ച കേരള സൈബർസുരക്ഷാ ഉച്ചകോടി വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) സൈബര്‍സുരക്ഷ അനിവാര്യമാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ദുബായ് ആസ്ഥാനമായുള്ള എഫ് 9 ഇൻഫോടെക് കൊച്ചിയില്‍ സംഘടിപ്പിച്ച "കേരള സൈബർസുരക്ഷാ ഉച്ചകോടി' (കെസിഎസ്എസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വ്യവസായ അന്തരീക്ഷം വലിയമാറ്റത്തിന് വിധേയമാകുകയാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മലയാളി പ്രൊഫഷണലുകള്‍ വന്‍തോതില്‍ തിരികെയെത്തുന്നു. വ്യവസായങ്ങൾക്കും ഉദ്യോഗാർഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനം ലഭ്യമാക്കുന്ന, ലിങ്ക്ഡ് ഇൻ പുറത്തുവിട്ട 2025ലെ ആദ്യ ഏഴുമാസത്തെ കണക്കില്‍ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നതിന്റെ തെളിവുമാണെന്ന് മന്ത്രി പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെയും കേരള സ്റ്റാർട്ടപ് മിഷന്റെയും സഹകരണത്തോടെ നടന്ന ഉച്ചകോടിയില്‍ സൈബർസുരക്ഷാ വിദഗ്ധന്‍ ഗോപൻ ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌യുഎം ഡയറക്ടർ ഇ വി സജിത്‌കുമാർ, എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ, സിടിഒ രാജേഷ് രാധാകൃഷ്ണൻ, സിഐഎസ്ഒ രാജേഷ് വിക്രമൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
പാനല്‍ചര്‍ച്ചകളില്‍ ബിബു പുന്നൂരാൻ (മെഡിവിഷൻ ഗ്രൂപ്പ് സഹസ്ഥാപകൻ), വിനോദിനി സുകുമാരൻ (കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രീസ്), അനിൽ മേനോൻ (ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ), എ ബാലകൃഷ്ണൻ (ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), കെ എം സംഗീത് (മെയ്‌ൻ കാൻകോർ എവിപി), വി വി ജേക്കബ് (മനോരമ) തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിൻസ് ജോസഫ് (എസ്എഫ്ഒ ടെക്‌നോളജീസ്), മുതിർന്ന മാധ്യമപ്രവർത്തകൻ ജോ സ്‌കറിയ എന്നിവര്‍ മോഡറേറ്റര്‍മാരായി.









0 comments