ad
Deshabhimani

കുഞ്ഞ് മരിച്ച വിവരം മറച്ചുവച്ചു, രക്ഷിതാക്കളെ ആംബുലൻസിൽ കയറ്റിയില്ല; കോൺഗ്രസ്‌ നേതാവിന്റെ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ ​ഗുരുതര പരാതി

aisha fathima death mamal hospital

ഐഷ ഫാത്തിമ (ഇടത്), മമൽ ആശുപത്രി (വലത്)

വെബ് ഡെസ്ക്

Published on Feb 23, 2026, 08:54 PM | 1 min read

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതിൽ ​ഗുരുതര പരാതിയുമായി ബന്ധുക്കൾ. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ സിദ്ദിഖ്‌–ഫൈസലത്ത്‌ ദമ്പതികളുടെ മകൾ വയസ്സുകാരി ഐഷ ഫാത്തിമയാണ് ഞായറാഴ്‌ച മരിച്ചത്.


ബുധൻ പകൽ രണ്ടോടെ കുഞ്ഞിന്‌ തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പുമുണ്ടായപ്പോൾ ആര്യനാട് സർക്കാർ ആശുപത്രിയിലും പിറ്റേന്ന്‌ പനിയും തളർച്ചയും ഉണ്ടായപ്പോൾ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കൺപോളയിലെ തടിപ്പിന് വെള്ളിയാഴ്ച കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലുമെത്തി. ഞായർ പകൽ പതിനൊന്നോടെ വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് മമൽ ആശുപത്രിയിൽ എത്തിച്ചു.


മമൽ ആശുപത്രിയിൽ ടെസ്‌റ്റ്‌ ഡോസ്‌ നൽകാതെ കുഞ്ഞിന് കുത്തിവയ്‌പെടുത്തെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദ്യ കുത്തിവയ്‌പിനുശേഷം കുഞ്ഞിന്റെ വായ ഒരു വശത്തേക്ക്‌ കോടുകയും ശ്വാസംമുട്ടൽ കൂടുകയും ചെയ്‌തു. രണ്ടാമത്തെ കുത്തിവയ്‌പോടെ കുഞ്ഞ്‌ ബോധരഹിതയായി. ഗുരുതരമായിട്ടും മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ റഫർ ചെയ്യാതെ വൈകിപ്പിച്ചു. പിന്നീട്‌ ആശുപത്രി അധികൃതർ ആംബുലൻസിൽ കുഞ്ഞിനെ നെയ്യാർ മെഡിസിറ്റിയിലേക്ക്‌ മാറ്റി. ഒപ്പം വാഹനത്തിൽ കയറിയ രക്ഷിതാക്കളെ അധികൃതർ ഇറക്കിവിടുകയും ചെയ്തു. കുഞ്ഞ് മരിച്ച വിവരം തങ്ങളിൽനിന്ന് മറച്ചുവച്ചുവെന്ന്‌ കുടുംബം ആരോപിച്ചു.


രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ആര്യനാട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കൽ അസോസിയേഷൻ, ബാലാവകാശ കമീഷൻ എന്നിവർക്ക്‌ പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.


കേരള പ്രദേശ് പ്രവാസി കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായ എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് മമൽ. മുൻപും ഇവിടെ ചികിത്സാപ്പിഴവിൽ കുട്ടികൾ മരിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home