മലയാള സർവകലാശാലയിൽ വിദ്യാർഥി രാഷ്‌ട്രീയം വിലക്കി; എസ്‌എഫ്‌ഐ പ്രതിഷേധത്തിൽ ഉത്തരവ് പിൻവലിച്ചു

മലയാളം സർവകലാശാല ക്യാമ്പസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച്
തിരൂർ: എസ്‌എഫ്‌ഐ പ്രതിഷേധ ചൂടിൽ മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറി അധികൃതർ. സർവകലാശാലകളിൽ വിദ്യാർഥി സംഘടന പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വിചിത്ര ഉത്തരവിന്റെ മറവിലാണ് ക്യാമ്പസിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് വിലക്ക് കൊണ്ടുവന്നത്. ഇതിനെതിരെ നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി എസ്‌എഫ്‌ഐ ശക്തമായ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് എസ്‌എഫ്‌ഐ പ്രതിനിധികളോട് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി.
ക്യാമ്പസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പിന്തിരിയാതെ സർവകലാശാലയ്‌ക്ക് മുന്നിൽ വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ആദിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എൻ സുജിൻ അധ്യക്ഷനായി.
സർവകലാശാലകളിൽ വിദ്യാർഥി സംഘടന പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണറുടെ വിചിത്ര ഉത്തരവിന്റെ മറവിലാണ് മലയാള സർവകലാശാലയിൽ ഉത്തരവിറക്കിയത്. വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടം– നിയമവലി 2026 എന്ന പേരിലാണ് ഉത്തരവ് ഇറങ്ങിയത്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ‘അതിപ്രസരം' എന്നാണ് ഉത്തരവിൽ വിശേഷിപ്പിച്ചത്. ക്യാമ്പസിൽ വിദ്യാർഥികൾ കൂട്ടം കൂടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല, മുൻകൂട്ടി അറിയിക്കാതെ പ്രതിഷേധിക്കരുത് എന്നിങ്ങനെ നിർദേശങ്ങളുണ്ടായിരുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ- സംഘടന സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ് സർവകലാശാലയിൽ നടന്നതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. കേരള സമൂഹത്തെ "പ്രബുദ്ധ മലയാളി" പദവിയിലേക്ക് എത്തിച്ചതിൽ വിദ്യാർഥി സംഘടന പ്രവർത്തനം വഹിച്ച പങ്ക് വലുതാണ്. ഈ കാരണത്താൽ തന്നെ കേരളത്തെ കീഴടക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ സംഘപരിവാറുകാരനായ ഗവർണർ, സമൂഹത്തിൽ അരാഷ്ട്രീയത പടർത്താനും, അതുവഴി അപരമത വിദ്വേഷം സൃഷ്ടിക്കാനും ഉള്ള വഴിയായിട്ടാണ് പുതിയ ഉത്തരവിറക്കിയത്. കേരളത്തെ കീഴടക്കാനുള്ള ആർഎസ്എസ് മോഹത്തെ ശക്തമായ സമരപോരാട്ടങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.
നേരത്തെ ഗവർണർ സർവകലാശാലകളിൽ സംഘപരിവാർ അജൻഡകൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം ഇടതുപക്ഷ സർക്കാർ അതിനെ ശക്തമായി എതിർത്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ക്യാമ്പസിലെ കാവിവൽക്കരണ നടപടികൾക്ക് ലോക്‌ഭവൻ വേഗം കൂടിയത്.










0 comments