'ഇന്ദിര കാന്റീൻ വരുന്നത് സമൃദ്ധിയെ തകർക്കാനാകരുത്': കൊച്ചി മുൻ മേയർ അഡ്വ. അനിൽകുമാർ

കൊച്ചി: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകുന്ന കൊച്ചി കോർപ്പറേഷൻ്റെ അഭിമാന പദ്ധതിയായ ‘സമൃദ്ധി’ ഹോട്ടലിനെ തകർക്കാനുള്ള രാഷ്ട്രീയ നീക്കമാകരുത് ഇന്ദിര കാന്റീൻ എന്ന് മുൻ മേയർ എം അനിൽകുമാർ.
കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലെ ഇന്ദിര കാൻ്റീനുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ മേയർ, കൊച്ചിയിലെ ജനകീയ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും കൂട്ടിച്ചേർത്തു.
നഗരത്തിലെ സാധാരണക്കാർക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാണ് സമൃദ്ധി ഹോട്ടലിൻ്റെ പ്രവർത്തനങ്ങൾ. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സമൃദ്ധി ഹോട്ടൽ ലാഭേച്ഛയില്ലാതെയാണ് പ്രവർത്തിക്കുന്നത്.
ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. നഗരത്തിലെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവന്ന സമൃദ്ധിക്ക് ഇന്ന് കൊച്ചിയിലുള്ള ജനപിന്തുണ ചെറുതല്ല.
ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചോ വിലയെക്കുറിച്ചോ ഇന്നുവരെ യാതൊരു പരാതിയും വന്നിട്ടില്ല. മറിച്ച് സമൃദ്ധിയെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്.
ഇന്ദിര കാന്റീൻ കൊണ്ടുവരുന്നതിൽ ആർക്കും യാതൊരു എതിർപ്പുമില്ല, എന്നാൽ ഇന്ദിര ക്യാന്റീനിന്റെ ഉദ്ദേശം സമൃദ്ധിയെ തകർക്കുക എന്നതാകരുതെന്നും അഡ്വ. അനിൽകുമാർ പറഞ്ഞു.
കൊച്ചി കോർപറേഷനിൽ കഴിഞ്ഞ അഞ്ച് വർഷം നടന്നത് സമാനതകളില്ലാത്ത വികസനമാണ്. ഷീ ലോഡ്‌ജും, പുതിയ മാർക്കറ്റും, സമൃദ്ധിയുമെല്ലാം അതിന്റെ ഭാഗങ്ങളാണെന്നും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments