അസാധ്യമാണെന്ന് കരുതിയതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാധ്യമാക്കി: മന്ത്രി എം ബി രാജേഷ്

തൃശൂർ : അസാധ്യമാണെന്ന് കരുതി മാറ്റി നിർത്തിയിരുന്ന പല വികസന പ്രവർത്തനങ്ങളും യാഥാർത്ഥ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ ദിനാഘോഷം വെറും ദിനാചരണം മാത്രമാക്കാതെ തദ്ദേശ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും സെമിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ച് വിപുലമായാണ് സർക്കാർ ആഘോഷിക്കുന്നത്. ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മെയ് മാസത്തോടെ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തെ ഗുരുവായൂർ മോഡൽ ബ്രഹ്മപുരത്ത് ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച കേരള മാതൃകയാണ്. ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ചുവപ്പുനാടകൾ ഒഴിവാക്കി പ്രാദേശിക വികസന സാധ്യതകളും സാധാരണക്കാരന് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അക്കാദമിക് സെഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് കൈപുസ്തകം മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് നൽകി പ്രകാശനം ചെയ്തു. വിവിധ അക്കാദമിക് സെഷനുകളിലായി വിജ്ഞാനകേരളം, നഗരനയവും പ്രാദേശിക സാമ്പത്തിക വികസനവും, ഡിജിറ്റൽ സാക്ഷരതയും അഴിമതി രഹിത ഭരണവും കെ സ്മാർട്ടിന്റെ പശ്ചാത്തലത്തിൽ, പാലിയേറ്റീവ് പരിചരണവും ഏകോപനവും, നമ്മുടെ കേരളം മാതൃക സംയോജിത വികസനം, നവ കേരളവും തദ്ദേശ യുവ ജനപ്രതിനിധികളും ഓപ്പൺ ഫോറവും നടന്നു. അക്കാദമിക് സെഷനിൽ നാളെ മാലിന്യമുക്തം നവകേരളം തുടർകർമ്മ പരിപാടി, അതിദാരിദ്ര്യനിർമാർജനം സുസ്ഥിരനേട്ടം ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.









0 comments