print edition കുടുംബശ്രീ ബ്രിഡ്‌ജ് കോഴ്സ്; ഉന്നതികളിൽ ‘സ്മാർട്ട്’ പഠനം

മലപ്പുറത്തെ ബ്രിഡ്‌ജ് കോഴ്‌സ് സെന്ററിൽ സ്മാർട്ട് ബോർഡ് സ്ഥാപിച്ചപ്പോൾ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ
തിരുവനന്തപുരം: ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികൾ ഹൈടെക്കാകും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 10 ബ്രിഡ്‌ജ് കോഴ്സ് സെന്ററുകളിലാണ് അത്യാധുനിക സ്‌മാർട്ട് ക്ലാസ് റൂം ഒരുങ്ങുന്നത്. വയനാട്ടിലെ തിരുനെല്ലി, നൂൽപ്പുഴ, മലപ്പുറത്തെ നിലമ്പൂർ (രണ്ട് സെന്ററുകൾ), കണ്ണൂരിലെ ആറളം, കാസർകോട്ടെ കൊറഗ ആദിവാസിമേഖല, അട്ടപ്പാടി (നാല് സെന്ററുകൾ) എന്നിവയാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുക.
ഹഡ്‌കോയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 2.5 ലക്ഷം രൂപവീതം ചെലവഴിച്ച് ഓരോ സെന്ററിലും കംപ്യൂട്ടർ, ടച്ച് സ്ക്രീൻ, ഓഡിയോ സൗകര്യങ്ങളുള്ള സ്മാർട്ട് ബോർഡുകൾ എന്നിവ സ്ഥാപിച്ചു. വിദൂര ഉന്നതികളിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുകയാണ്.
സംസ്ഥാനത്തെ 280 ഗോത്രമേഖലകളിലായി ഒന്നാംക്ലാസുമുതൽ 12 വരെയുള്ള 5120 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. വീടുകളിൽനിന്ന് സ്കൂളിൽ പോയി പഠിക്കുന്ന (ഡേ സ്കോളേഴ്സ്) ഗോത്രവിദ്യാർഥികളുടെ പാഠ്യ -പാഠ്യേതര വികസനമാണ് ബ്രിഡ്‌ജ് കോഴ്സിന്റെ ലക്ഷ്യം. കൊഴിഞ്ഞുപോക്ക് തടയുക, ആത്മവിശ്വാസം വർധിപ്പിക്കുക, ഗോത്രസംസ്കാരവും ഭാഷയും സംരക്ഷിക്കുക എന്നിവയ്ക്കാണ് മുൻഗണന.
ഉന്നതികളിലെ വിദ്യാസമ്പന്നരായ യുവാക്കളെ മെന്റർമാരായി നിയമിച്ചാണ് ഏകോപനം. ഇവർക്ക് കുടുംബശ്രീവഴി പ്രത്യേക പരിശീലനവും നൽകുന്നു. അട്ടപ്പാടി, നിലമ്പൂർ മേഖലകളിലെ സെന്ററുകളിൽ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉറപ്പാക്കും. ശാസ്ത്ര സാഹിത്യ അഭിരുചി വളർത്തൽ, പ്രകൃതിപഠനം, സഹവാസ ക്യാമ്പ്, കായിക-കലാ പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നു.










0 comments