കെഎസ്‌യു അശ്ലീലവീഡിയോ നിർമാണക്കേസ്; മല്ലുപ്രീമിയം പെയ്‌ഡ് ഗ്രൂപ്പിലെ അംഗങ്ങളെ ചോദ്യംചെയ്യും


സ്വന്തം ലേഖകൻ
Published on Sep 19, 2026, 09:05 PM | 1 min read
കൊച്ചി : കെഎസ്‌യു നേതാവടങ്ങുന്ന സംഘം വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രം പകർത്തി മോർഫ്‌ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ കൂടുതൽപ്പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. മല്ലുപ്രീമിയം പെയ്‌ഡ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് ചോദ്യംചെയ്യുന്നത്. നിലവിൽ കസ്‌റ്റഡിയിൽ ലഭിച്ച, മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥി സനീഷിനെ ചോദ്യംചെയ്‌തതിൽനിന്ന് അന്വേഷകസംഘത്തിന് ഗ്രൂപ്പംഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ആദ്യം അറസ്റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി ഉൾപ്പെടെ തയ്യാറാക്കിയ അശ്ലീലദൃശ്യങ്ങൾ വിറ്റ് സനീഷ് പണം സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. മല്ലുപ്രീമിയം പെയ്‌ഡ് ഗ്രൂപ്പിലൂടെയാണ് ചിത്രങ്ങൾ വിറ്റിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കം വിറ്റിരുന്നതായി സംശയിക്കുന്നു. ഇയാൾക്കെതിരെ പോക്‌സോയും ചുമത്തിയിരുന്നു. വിദ്യാർഥിനികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ഗ്രൂപ്പിന്റെ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
ശ്രീഹരിക്കും സനീഷിനും പുറമെ അശ്ലീലവീഡിയോ നിർമാണ റാക്കറ്റിലുള്ള മറ്റുള്ളവരിലേക്ക് അന്വേഷകസംഘം നീങ്ങുന്നതായാണ് സൂചന. സനീഷിന്റെ കസ്‌റ്റഡി കാലാവധി ഞായറാഴ്‌ച അവസാനിക്കും. അതിനകം ഇയാളെ വീട്ടിലടക്കം എത്തിച്ച് തെളിവെടുത്തേക്കുമെന്ന് സൂചനയുണ്ട്.









0 comments